പുറത്താകുന്നത് അനാവശ്യ ഷോട്ടുകളില്‍; കോലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

രേണുക വേണു| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (19:59 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഔട്ടായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. മികച്ച തുടക്കം കിട്ടിയിട്ടും അനാവശ്യ ഷോട്ട് കളിച്ചാണ് കോലി പുറത്താകുന്നതെന്ന് നെഹ്‌റ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ പന്തിലാണ് കോലി പുറത്തായത്. 35 റണ്‍സാണ് കോലി എടുത്തത്. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തില്‍ കോലി എഡ്ജ് ആയി പുറത്താകുകയായിരുന്നു.

'വിരാട് കോലിയെ പോലൊരു താരത്തില്‍ നിന്ന് നമ്മള്‍ റണ്‍സ് പ്രതീക്ഷിക്കും. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലെത്താന്‍ കോലിക്ക് കഴിയുന്നില്ല. 135-150 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന പന്തുകള്‍ കോലി ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പന്ത് സ്വിങ് ചെയ്യുമ്പോഴും ബൗണ്‍സ് കണ്ടെത്തുമ്പോഴും ഏതൊരു ബാറ്റ്സ്മാനും വെല്ലുവിളിയാകും. അത്തരം പന്തുകള്‍ കളിക്കാന്‍ വിവേകപൂര്‍വ്വം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം പുറത്തായി രീതി നോക്കിയാല്‍ മനസ്സിലാകും. അങ്ങനെയൊരു അനാവശ്യ ഷോട്ട് കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ഇത്തരം പന്തുകളില്‍ ഷോട്ട് അടിക്കാതെ ലീവ് ചെയ്യുകയാണ് ഉചിതം. കെ.എല്‍.രാഹുലില്‍ നിന്ന് അത് കാണാനായി,' നെഹ്‌റ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :