ആളറിഞ്ഞു കളിക്കട,മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി കിരീടം ചൂടിയവനാ, പൃഥ്വിരാജിന് പിന്തുണയുമായി സാജിദ് യാഹിയ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (14:29 IST)

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നിന്ന പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ നടന് പിന്തുണയുമായി സിനിമാലോകം. അജു വര്‍ഗീസ്, ജൂഡ് ആന്റണി, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ പൃഥ്വിരാജിനൊപ്പമാണ് തങ്ങളെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓര്‍ക്കുന്നതെന്നും ആളറിഞ്ഞു കളിക്കട എന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്
നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്

'പൃഥ്വിരാജ് സുകുമാരന്‍, പ്രമുഖര്‍ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം
കടം കൊള്ളാന്‍ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു ഗോള്‍ഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും
അവിടെ നിന്നു എം. ടി യുടെ നിര്‍മ്മാല്യത്തിലൂടെ
സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം.എടപ്പാള്‍ പൊന്നാംകുഴി വീട്ടില്‍ സുകുമാരന്റെ ചരിത്രം.

അതെ സുകുമാരന്റെ മകന്‍ തന്നെയാണ് പ്രിത്വിരാജ്. തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകള്‍ കൊണ്ടും ആശയ അഭിപ്രായങ്ങള്‍ കൊണ്ടും ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ട,
അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടത്തിയ പൃഥ്വിരാജ്. പക്ഷെ കഥ അവിടെ തീര്‍ന്നിരുന്നില്ല.

പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്‌കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും,മലയാളത്തിലെ young dynamic superstar എന്ന വിശേഷണവും ഒടുവില്‍ ലൂസിഫര്‍ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരന്‍ എന്ന ക്യാമറയ്ക്കു പിന്നിലെ ഹീറോയിസവും.

അയാള്‍ തെളിയിക്കുക തന്നെയാണ്
ഒരു നിഷേധിയുടെ മകന്‍ തന്നെയാണ് താനെന്നു.ആദ്യം CAA വിരുദ്ധ സമരങ്ങളിലും ഇപ്പോള്‍ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഐക്യം നടത്തി അയാള്‍ അടയാളപ്പെടുത്തുകയാണ്.'അച്ഛന്റെ ചരിത്രം അച്ഛന് ഇത് അയാളുടെ ചരിത്രമാണ്'

പ്രിത്വിരാജ് -ആ പേരിന് അര്‍ഥം ഭൂമിയുടെ അധിപന്‍ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓര്‍ക്കുന്നത്.അവരോട് അയാള്‍ ഒരിക്കല്‍ പറഞ്ഞതു
പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു. ആളറിഞ്ഞു കളിക്കട'-സാജിദ് യാഹിയ ഫേസ്ബുക്കില്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :