സിംപിള്‍ ലുക്കില്‍ മഞ്ജരി, അനുഗ്രഹങ്ങളുമായി സുരേഷ് ഗോപി; വിവാഹ വീഡിയോ

രേണുക വേണു| Last Modified വെള്ളി, 24 ജൂണ്‍ 2022 (16:06 IST)

പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങ്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമായിരുന്നു വിവാഹ വിരുന്ന്.

പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റില്‍ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം. അന്നത്തെ സൗഹൃദമാണ് പിന്നീട് വളര്‍ന്ന് വിവാഹത്തിലേക്ക് എത്തിയത്. വ്യക്തിപരമായി തീരുമാനമെടുത്ത ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരും വിവാഹത്തിനു സമ്മതം മൂളി.


ചുവന്ന നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി എത്തിയ മഞ്ജരി വളരെക്കുറച്ച് ആഭരണങ്ങള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ അണിഞ്ഞത്. മഞ്ജരിയുടെ മേക്കപ്പും വളരെ ലളിതമായിരുന്നു. മുടി ബണ്‍ സ്‌റ്റൈലില്‍ കെട്ടിയതിനു ശേഷം മുല്ലപ്പൂ വച്ചിരിക്കുകയായിരുന്നു.

സുരേഷ് ഗോപിയും ഭാര്യ രാധികയും നവദമ്പതികള്‍ക്ക് ആശംസകളും അനുഗ്രഹങ്ങളുമായി എത്തി. ഗായകന്‍ ജി.വേണുഗോപാലും ചടങ്ങില്‍ പങ്കെടുത്തു. മഞ്ജരിയുടെ ഗാനം കേട്ട് ആണോ മഞ്ജരിയോട് ഇഷ്ടം തോന്നിയത് എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു ജെറിന്റെ ഉത്തരം. അത് കേട്ട് മഞ്ജരി പൊട്ടിച്ചിരിച്ചു.

മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച കലാകാരിയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
താമരക്കുരുവിക്ക് തട്ടമിട്, ഒരു ചിരി കണ്ടാല്‍, പിണക്കമാണോ എന്നോടിണക്കമാണോ, ആറ്റിന്‍കരയോരത്ത്, റംസാന്‍ നിലാവിന്റെ, എന്തേ കണ്ണന്, നേരാണേ എല്ലാം നേരാണേ, കൈ നിറയെ വെണ്ണ തരാം, മുറ്റത്തെ മുല്ലേ ചൊല്ല്, കയ്യെത്താ കൊമ്പത്ത്, മഴവില്ലിന്‍ നീലിമ കണ്ണില്‍, ഈറന്‍ മേഘമേ എന്നിവയാണ് മഞ്ജരിയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :