ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു, ജയിലില്‍ കിടന്നാണ് പൗലോ കൊയ്‌ലോയുടെ പുസ്തകം വായിച്ചത്; ജയില്‍വാസത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (19:35 IST)

ജയിലില്‍ കിടന്നതിന്റെ അനുഭവം പങ്കുവച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയിലെത്തി അധികകാലം ആകും മുന്‍പാണ് കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ജയിലിലായത്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടുകയാണ് താരം.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എന്ന് അന്നെനിക്ക് യാതൊരു ഐഡിയ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിലും തനിക്ക് വ്യക്തമായ ധാരണ ഉണ്ടെന്ന് ഷൈന്‍ പറയുന്നു. ജയിലിന് പുറത്തേക്ക് വന്നാല്‍ കരിയറിനെ ബാധിക്കുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു.

'സബ് ജയിലില്‍ ആയിരുന്ന സമയത്ത് മാത്രമാണ് ഞാന്‍ മാറിനില്‍ക്കേണ്ടി വന്നത്. ആ സമയം കൊണ്ട് ഒരു പുസ്തകം ആദ്യമായി വായിക്കാന്‍ സാധിച്ചു. പൗലോ കൊയ്‌ലോയുടെ ദിസ് ഈസ് മൗണ്ടൈന്‍ എന്ന പുസ്തകമാണ് വായിച്ചത്. ചെറുപ്പത്തിലാണ് താന്‍ എന്തെങ്കിലും പുസ്തകം വായിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ബാലമംഗളം, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങളാണ് വായിക്കാറുള്ളത്. അതും അനിയത്തി വായിക്കാറുള്ളത് കേള്‍ക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിലും വായന തന്നെ ആകര്‍ഷിച്ചിട്ടില്ല. എന്നാല്‍ ആ പുസ്തകം എനിക്ക് ഓരോ ദിവസവും പ്രതീക്ഷകള്‍ നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം ജയിലില്‍ നിന്ന് ഇറങ്ങാമെന്നാണ് ഞാന്‍ കരുതിയത്. ജയിലില്‍ നിന്ന് അത്ര പെട്ടന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് പിന്നീട് എനിക്ക് മനസിലായി. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പ്രതീക്ഷയൊക്കെ ഇല്ലാതായി, ജാമ്യം ഇല്ലാതായി, പുറത്തേക്ക് ഇറങ്ങാമെന്ന പ്രതീക്ഷ ഇല്ലാതായി. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് ഫിഫ്ത് മൗണ്ടൈന്‍,' ഷൈന്‍ ടോം ചാക്കോ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :