ഓസ്കാർ പുരസ്കാരങ്ങൾ നാളെ: പാരസൈറ്റ് ചരിത്രം തിരുത്തുമോയെന്ന ആകാംക്ഷയിൽ പ്രേക്ഷകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഫെബ്രുവരി 2020 (12:57 IST)
ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന ഓസ്കാർ പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിച്ച ഒന്‍പത് സിനിമകളാണ് ഇക്കുറി ഓസ്‌കര്‍ നാമിര്‍ദേശപ്പട്ടികയിലുള്ളത്. ഐറിഷ് മാൻ, ജോക്കർ,വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്,ജോജോ റാബിറ്റ്,എന്നിങ്ങനെ പ്രമുഖ ചിത്രങ്ങളുൾക്കൊള്ളുന്ന പട്ടികയിലെ ഏറ്റവും വലിയ പ്രത്യേകത ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റാണ്.

ഗോള്‍ഡൻ ഗ്ലോബ് പുരസ്‍കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരവും പാം ദി ഓര്‍ പുരസ്‍കാരവും ഇതിനകം നേടിയിട്ടുള്ള പാരസൈറ്റിന് മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‍കര്‍ നോമിനേഷനാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഇരട്ട നോമിനേഷൻ ലഭിക്കുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ഓസ്‍കറിന്റെ ചരിത്രത്തില്‍ ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടിയിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നാളെ പ്രഖ്യാപിക്കുമ്പോൾ പാരസൈറ്റ് ഇടം പിടിക്കുമൊ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ബോംഗ് ജൂൻ ഹൊ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന് ആറ് ഓസ്കാർ നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ മികച്ച സംവിധായകനുള്ള ഓസ്കാറും ഉൾപ്പെടുന്നു. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയൻ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍ നോമിനേഷൻ ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :