'ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി പോവല്ലേ‘, ഈ ജീവനുകളും വിലപ്പെട്ടത്‌ തന്നെയല്ലേ? - പുത്തുമലയിൽ ബാക്കിയായത് ഈ മൂന്ന് പൂച്ചക്കുഞ്ഞുങ്ങൾ മാത്രം !

‘ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി പോവല്ലേ, ഇതിന്റെ തള്ളപ്പൂച്ച എവിടെപ്പോയോ ആവോ? ‘ - പുത്തുമലയിൽ ബാക്കിയായ പൂച്ചക്കുഞ്ഞുങ്ങളെ കൂടെ കൂട്ടി രക്ഷാപ്രവർത്തകർ

Last Updated: വെള്ളി, 16 ഓഗസ്റ്റ് 2019 (15:44 IST)
പുത്തുമല, വയനാടിന്റെ സുന്ദരമുഖമായിരുന്നു കഴിഞ്ഞ ഒരാഴ്ച വരെ പുത്തുമലയ്ക്ക്. എന്നാൽ, ഇപ്പോഴത് ദുരന്തമുഖമാണ്. നാടിനെ കണ്ണീരിലാഴ്ത്തിയ മണ്ണിടിച്ചിലിൽ ജീവനും ജീവിതവും ഇല്ലാതായത് ഒട്ടേറെ ആളുകൾക്കാണ്. പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിനു നിരവധി ആളുകളാണുള്ളത്. അത്തരത്തിൽ രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയ മുനീർ ഹുസൈൻ എന്ന യുവവൈന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സ്രദ്ധേയമാകുന്നത്. സഞ്ചാരി എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:

ഈ ജീവനുകളും വിലപ്പെട്ടത്‌ തന്നെയല്ലേ..?

വയനാട്ടിലെ പുത്തുമലയിൽ നിന്നും ഇന്ന് ആകെയുള്ളത്‌ ഈ സുന്ദര പൂച്ചക്കുഞ്ഞുങ്ങൾ മാത്രം.

ഏഴാം ദിവസമാണു ഇന്നേക്ക്‌ ഞങ്ങൾ രക്ഷാപ്രവർത്തനം തുടങ്ങിയിട്ട്‌. കഴിഞ്ഞ നാലു ദിവസങ്ങളായി ഒരു ബോഡി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സാധ്യമായ എല്ലാ സംവിധാനങ്ങളും സാങ്കേതിക യന്ത്രങ്ങളും സുസജ്ജമാക്കി ഗവർമെന്റും ഉദ്യോഗസ്ഥരോടൊപ്പം സന്നദ്ധപ്രവർത്തകരും അവർക്കൊപ്പം നാട്ടുകാരും തിരച്ചിൽ തുടർന്ന് കൊണ്ടെയിരിക്കുന്നു.

ഇന്നലെ വരെ തിരച്ചിൽ നടത്തിയ പരിധിക്കപ്പുറം മെയിൻ റോഡിലെ കലുങ്ക്‌ മുതൽ രണ്ടര കിലോമീറ്റർ താഴെ കള്ളാടി പുഴ വരെ ഉരുൾപൊട്ടിഴൊഴുകിയ മുഴുവൻ ഏരിയയും അരിച്ചു പെറുക്കി. പത്താംഗങ്ങൾ ഉള്ള രണ്ടു ടീമുകളായി പുഴക്കിരുവശത്തും മാന്വൽ ഒബ്സർവ്വേഷൻ. മലമുകളിൽ നിന്നും പിഴുതെറിയപ്പെട്ട കൂറ്റൻ മരക്കൂട്ടങ്ങളും വീടിന്റെ ജനാലകളും സ്കൂൾബാഗും കുറേ പ്ലാസ്റ്റിക്‌ പാത്രങ്ങളും അല്ലാതെ മനുഷ്യജീവന്റെ ഒരു അടയാളവും കണ്ടെത്താനായില്ല.

നിരാശയോടെ മടങ്ങുകയായിരുന്നു ഞങ്ങൾ. പാതിതകർന്നതും ഒഴിഞ്ഞ്‌ പോയതുമായ വീടുകളാണു കള്ളാടിപ്പുഴയുടെ തീരങ്ങളിൽ. മുമ്പോട്ട്‌ നടക്കുമ്പോഴാണു സമാന്യം തരക്കേടില്ലാത്ത ഒരു ടെറസ്‌ വീടിനു മുമ്പിൽ നിന്നും പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്‌. വീട്ടിൽ ആരുമില്ല. കതകുകൾ ഒക്കെ ലോക്കാണു. നാലഞ്ചു ദിവസമായി എല്ലാരും ഒഴിഞ്ഞ്‌ പോയിട്ട്‌. അത്ര തന്നെ ദിവസങ്ങളായിട്ടുണ്ടാവും ഈ മൂന്ന് കുഞ്ഞുങ്ങളും അനാഥരായിട്ട്‌. ഇവയുടെ തള്ളപ്പൂച്ച എവിടെപ്പോയോ ആവോ.? നനഞ്ഞ്‌ കുതിർന്നിട്ടുണ്ട്‌ ഈ മൂന്ന് ജീവനുകൾ.

വിശന്നിട്ടാണു കരയുന്നത്‌ എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. കയ്യിലുണ്ടായിരുന്ന ബിസ്കറ്റുകൾ കൊടുത്തപ്പോൾ ആർത്തിയോടെ തിന്നുന്നത്‌ കണ്ടു. ഈ ജീവികളെയും സംരക്ഷിക്കേണ്ടതില്ലേ നമ്മൾ..? ഈ ജീവനുകളും വിലപ്പെട്ടത്‌ തന്നെയല്ലേ.??

മാതൃത്വം നഷ്ടമായ ഓമനത്വം തുളുമ്പുന്ന വെള്ളയും തവിട്ടും കലർന്ന മൂന്ന് കുഞ്ഞുങ്ങൾക്ക്‌ മതിയാവോളം ഭക്ഷണം കൊടുത്തു. കുറേ ബിസ്കറ്റ്‌ വീടിന്റെ വരാന്തയിലും വിതറി. വിശക്കുമ്പോൾ കഴിക്കാനായിട്ട്‌..

അവിടെ നിന്നും മടങ്ങി ഒരു അൻപത്‌ മീറ്റർ കഴിഞ്ഞില്ല. പുറകിൽ നിന്നും കരഞ്ഞ്‌ കൊണ്ടതാ ഓടി വരുന്നു മൂന്നു കുഞ്ഞുങ്ങളും. ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി പോവല്ലേ എന്ന് പറഞ്ഞ്‌ കരയുന്ന പോലെ തോന്നി. ദൈന്യതമുറ്റിയ കണ്ണുകൾ. മഴനഞ്ഞ്‌ തണുത്തിട്ട്‌ ഞങ്ങളിലേക്ക്‌ ഒട്ടിനിൽക്കുന്നു. അവയെ അവിടെ ഇട്ടിട്ട്‌ പോരാൻ മനസ്സുവന്നില്ല. നജീബ്ക്ക ഓടിപ്പോയി ഒരു ചാക്ക്‌ എടുത്തുകൊണ്ടു വന്നു.

ഇവിടെ നിന്നും ഈ കുഞ്ഞുങ്ങളെ കൊണ്ട്‌ പോവണം. ഒന്നുകിൽ നമുക്ക്‌ വീട്ടിൽ കൊണ്ട്‌ പോവാം. അലെങ്കിൽ ആളുകളും അങ്ങാടികളും ഉള്ള ഏതെങ്കിലും ഒരു സ്ഥലത്തേക്ക്‌ എത്തിക്കാം. നജീബ്ക്കാ പറഞ്ഞു തീരുമ്പോഴേക്കും മൂന്നിനേയും ചാക്കിലാക്കി സ്നേഹത്തോടെ നടക്കാനാരംഭിച്ചു.

സമീർ പകർത്തിയ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :