റിവ്യു എടുക്കാന്‍ വൈകി; സമ്മതിക്കില്ലെന്ന് ഇന്ത്യ, ഡ്രസിങ് റൂമില്‍ നിന്ന് തലയാട്ടി ദ്രാവിഡും, ന്യൂസിലന്‍ഡ് ഓപ്പണര്‍ വില്‍ യങ് കളം വിട്ടു, അത് ഔട്ടല്ല !

രേണുക വേണു| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (08:29 IST)

അശ്രദ്ധ കാരണം കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി. രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ബാറ്റര്‍ വില്‍ യങ് ആണ് ഡിആര്‍എസ് വൈകിയതിന്റെ പേരില്‍ പുറത്തായത്. ഡിആര്‍എസ് എടുക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഇനി അനുവദിക്കരുതെന്ന് ഇന്ത്യ അംപയറോട് ആവശ്യപ്പെട്ടത് നിര്‍ണായകമായി.

മൂന്നാം ഓവറിലെ അവസാന പന്തിലാണ് വിവാദ സംഭവം. രവിചന്ദ്രന്‍ അശ്വിന്‍ ആണ് പന്തെറിഞ്ഞിരുന്നത്. അശ്വിന്റെ പന്ത് വില്‍ യങ്ങിന്റെ പാഡില്‍ തട്ടി. എല്‍ബിഡബ്‌ള്യുവിനായി അശ്വിനും ഇന്ത്യന്‍ താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തു. അംപയര്‍ വിക്കറ്റ് അനുവദിച്ചു. എന്നാല്‍, പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് ആണ് പോകുന്നതെന്ന് വില്‍ യങ്ങിന് സംശയമുണ്ടായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ലാതവുമായി വില്‍ യങ് സംസാരിച്ചു. ഇതിനിടയില്‍ ഡിആര്‍എസ് എടുക്കാനുള്ള സമയം പോകുന്നത് കിവീസ് താരങ്ങള്‍ ശ്രദ്ധിച്ചില്ല. ഡിആര്‍എസ് എടുക്കാനുള്ള സമയം കഴിഞ്ഞാണ് വില്‍ യങ് ഡിആര്‍എസ് ആവശ്യപ്പെട്ടത്. സമയം കഴിഞ്ഞതിനാല്‍ ഡിആര്‍എസ് അനുവദിച്ചില്ല. ഡിആര്‍എസ് സമയം കഴിഞ്ഞത് ഇന്ത്യന്‍ താരങ്ങളും അംപയറുടെ ശ്രദ്ധയില്‍പ്പെട്ടു. ഡ്രസിങ് റൂമില്‍ നിന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഡിആര്‍എസ് അനുവദിക്കരുതെന്ന് പറഞ്ഞ് തലയാട്ടുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ വില്‍ യങ് കളിക്കളം വിട്ടു.
പിന്നീടാണ് അത് ഔട്ടല്ലെന്ന് വ്യക്തമായത്. പന്ത് ലെഗ് സ്റ്റംപ്‌സിന് പുറത്തേക്കാണ് പോയിരുന്നത്. ഏതാനും സെക്കന്‍ഡ് മുന്‍പ് റിവ്യു എടുത്തിരുന്നെങ്കില്‍ വിക്കറ്റ് നഷ്ടപ്പെടില്ലായിരുന്നു. നിരാശയോടെയാണ് വില്‍ യങ് പിന്നീട് കളിക്കളത്തില്‍ നിന്ന് കയറിപ്പോയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :