എൽപിജി ക്ഷാമം; കൂട്ടത്തോടെ സിലിണ്ടർ ബുക്ക് ചെയ്യുന്നു, പരിഭ്രാന്തി
പ്രതിസന്ധിയുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അടക്കം ഉറപ്പ് നൽകുന്നുണ്ട്
പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. പാചകവാതക സിലിണ്ടറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഡൽഹിയിലുള്ളത്. ഒന്നിലേറെ സിലിണ്ടറുകൾ ബുക്ക് ചെയ്യാനായി ആളുകൾ ബന്ധപ്പെടുന്നതായി ഗ്യാസ് ഏജൻസികൾ പറയുന്നു.
പ്രതിസന്ധിയുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അടക്കം ഉറപ്പ് നൽകുന്നുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ ബുക്ക് ചെയ്യാൻ 25 ദിവസത്തെ ഇടവേള വേണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
വാണിജ്യ എൽപിജി സിലിണ്ടർ വിതരണത്തെയും യുദ്ധം ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകൾ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. ആപ് അധിഷ്ഠിത ക്ലൗഡ് കിച്ചനുകളും വിവാഹവിരുന്ന്- ഇഫ്താർ പാർട്ടി കരാറുകളെടുത്ത കേറ്ററിങ് സ്ഥാപനങ്ങളും ഉൾപ്പെടെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
കേരളത്തിൽ അഞ്ചിലേറെ വാണിജ്യ സിലിണ്ടറുകൾ (100 കിലോഗ്രാമിലേറെ) സ്റ്റോക്ക് ചെയ്യുന്നതിന് ഹോട്ടലുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കണക്ഷൻ പ്രകാരം ഉപയോഗിക്കാവുന്ന നിശ്ചിത എണ്ണം സിലിണ്ടറിനു പുറമേയുള്ളതിനാണ് ഈ വ്യവസ്ഥ.