1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. TCS to have as many AI agents as staffs in next 3 years says Chairman N Chandrasekaran

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ടിസിഎസിന്റെ 31-ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ചന്ദ്രശേഖരന്‍ ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്.

TCS, AI Agents, TCS AI Recruitment, Future Jobs, Lay offs
എ ഐ സാങ്കേതിക വിദ്യയുടെ വികാസം മൂലമുള്ള പിരിച്ചുവിടലുകള്‍ ആഗോളതലത്തില്‍ തന്നെ രൂക്ഷമായിരിക്കെ നിര്‍ണായക പ്രഖ്യാപനവുമായി  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടിസിഎസില്‍ തൊഴില്‍ ചെയ്യുന്നവരില്‍ പകുതിയും എ ഐ ഏജന്റുമാരാകുമെന്നാണ് എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആസ്പദമാക്കിയ പുതിയ ബിസിനസ് മാതൃകയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന സൂചനയാണ് ഈ പ്രസ്താവന നല്‍കുന്നത്. 
 
 
ടിസിഎസിന്റെ 31-ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ചന്ദ്രശേഖരന്‍ ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ''അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടിസിഎസില്‍ മനുഷ്യ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായ AI ഏജന്റുകള്‍ ഉണ്ടാകും. കമ്പനിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, കസ്റ്റമര്‍ സപ്പോര്‍ട്ട്, ബിസിനസ് ഓട്ടോമേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ AI ഏജന്റുകളുടെ ഉപയോഗം അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ലോകത്തിലെ ഏറ്റവും വലിയ ഐടി സേവന കമ്പനികളിലൊന്നായ  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിലവില്‍ ഏകദേശം 5.84 ലക്ഷം ജീവനക്കാരാണുള്ളത്. പരമ്പരാഗത രീതിയിലുള്ള നിയമനങ്ങളുടെ കാലം കഴിഞ്ഞെന്ന് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ 3 വര്‍ഷത്തിനുള്ളില്‍ വലിയ രീതിയില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്.
 
 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 23,000-ത്തിലധികം കുറഞ്ഞിരുന്നു. അതേസമയം, AI ഉപയോഗം വര്‍ധിപ്പിച്ചാലും കൂട്ടപിരിച്ചുവിടല്‍ പദ്ധതികളില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐടി മേഖലയ്ക്ക് ഭീഷണിയല്ല, മറിച്ച് വലിയ അവസരമാണെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പഴയ ടെക്നോളജി സംവിധാനങ്ങളുടെ നവീകരണം, AI അധിഷ്ഠിത ബിസിനസ് പ്രോസസ് മാറ്റങ്ങള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ തുടങ്ങിയ അഞ്ച് പ്രധാന മേഖലകളിലാണ് ഭാവിയിലെ വളര്‍ച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ടിസിഎസിന്റെ AI അടിസ്ഥാനമാക്കിയ വരുമാനം 2.3 ബില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
അതേസമയം, ഇന്ത്യന്‍ ഐടി മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുകയാണ്. വര്‍ഷങ്ങളായി ക്യാമ്പസ് റിക്രൂട്ട്‌മെന്റും വലിയ തോതിലുള്ള ഫ്രഷര്‍ നിയമനങ്ങളും ആശ്രയിച്ചിരുന്ന ഇന്ത്യന്‍ ഐടി മേഖല ഇപ്പോള്‍ AI ഓട്ടോമേഷനിലേക്ക് വേഗത്തില്‍ മാറുകയാണ്. ഇതോടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും പുതിയ AI സ്‌കില്ലുകളിലേക്ക് മാറേണ്ട സാഹചര്യം ശക്തമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 
 മനുഷ്യ ജീവനക്കാരും AI സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ''ഹൈബ്രിഡ് വര്‍ക്ക്ഫോഴ്സ്'' മോഡലിലേക്കാണ് ലോകത്തെ വലിയ ടെക് കമ്പനികള്‍ നീങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ ഈ പ്രഖ്യാപനം ആ മാറ്റത്തിന്റെ ഏറ്റവും ശക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക