അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2026 (11:12 IST)
ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ തുടക്കം. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് എന്ന പ്രത്യേകതയോടെയാണ് നടപടികള്‍ ആരംഭിക്കുന്നത്. 2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സെന്‍സസ് നടപടികളാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിലേറെ നീണ്ട ഈ വിടവ് ഇന്ത്യയുടെ നയരൂപീകരണ മേഖലയില്‍ ഗുരുതരമായ ആഘാതം ഏല്‍പ്പിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തില്‍ യഥാര്‍ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. ഭവന സെന്‍സസില്‍ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബത്തിന്റെ ആസ്തികള്‍ എന്നിവ ശേഖരിക്കും. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക-സാമൂഹ്യ നിലവാരം വ്യക്തമായി മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍
സഹായിക്കും.
2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉള്‍പ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. വിവരശേഖരണത്തിന് മൊബൈല്‍ ആപ്പുകളും പ്രത്യേക വെബ് പോര്‍ട്ടലുകളും ഉപയോഗിക്കും.
കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണ്‍ മാസത്തിലാണ് ആരംഭിക്കുക. ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് 'സെല്‍ഫ് എന്യൂമറേഷന്‍' സൗകര്യം ലഭ്യമാകും. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.
ക്രോഡീകരിച്ച വിവരങ്ങള്‍ 2027 മാര്‍ച്ച് ഒന്നോടുകൂടി ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പദ്ധതികള്‍, ഭൂവിനിയോഗ ആസൂത്രണം, ബജറ്റ് വിഹിതം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ ഈ കണക്കുകള്‍ ഭരണകൂടത്തിന് അനിവാര്യമാണ്.