അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം
- സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത
- പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ
- വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന
- മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്
ജൂണ്‍ 9 മുതല്‍ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
മണ്‍സൂണ്‍ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാല്‍ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനായി ട്രോളിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ട്രോളിംഗ് നിരോധന കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിച്ചുവരുന്നു.
ട്രോള്‍ ബാന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജില്ലാതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ നിയന്ത്രിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രോളിംഗ് ബോട്ടുകള്‍ ജൂണ്‍ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ നേവിയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കും.