ഗോഡ്സെയെ വീണ്ടും പുകഴ്ത്തി ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ, പാർലമെന്റ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

അഭിറാം മനോഹർ| Last Modified വ്യാഴം, 28 നവം‌ബര്‍ 2019 (13:00 IST)
മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സയെ ലോക്സഭയിൽ വീണ്ടും പുകഴ്ത്തി ബി ജെ പി എം പി പ്രജ്ഞാസിങ് ഠാക്കൂർ. പാർലമെന്റിൽ എസ് പി ജി ഭേദഗതി ബില്ലിനെ കുറിച്ച് ഇന്നലെ നടന്ന ചർച്ചയിൽ ഡി എം കെ അംഗം എ രാജ പ്രസംഗിക്കുമ്പോളായിരുന്നു പ്രജ്ഞാസിങ് വിവാദപരാമർശവുമായി എഴുന്നേറ്റത്. സംഭവത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന സമിതിയിൽ നിന്നും പ്രജ്ഞയെ പുറത്താക്കിയതായി ബി ജെ പി വർക്കിങ് പ്രസിഡന്റ് അറിയിച്ചു.

നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന വിവാദ പ്രസ്ഥാവന ഇതാദ്യമായല്ല ബി ജെ പി എം പി നടത്തുന്നത്. നേരത്തെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തും പ്രജ്ഞാസിങ് ഇത്തരത്തിൽ പരാമർശം നടത്തിയിരുന്നു. നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹം ദേശഭക്തനായി തന്നെ തുടരുമെന്നും പറഞ്ഞ പ്രജ്ഞാ അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ലഭിക്കുമെന്നും പറഞ്ഞിരുന്നു.

ഇന്ന് ലോക്സഭയിലേ വിവാദപരാമർശത്തിൽ പ്രതിപക്ഷകക്ഷികളിൽ നിന്നും വൻ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധം സഭക്ക് പുറത്തേക്ക് കൂടി വ്യാപിച്ചതോടെ ബിജെപി വിഷയത്തിൽ പ്രതിരോധത്തിലായി. ഇതോടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചനാ സമിതിയിൽ നിന്നും പ്രജ്ഞാസിങ്ങിനെ പുറത്താക്കിയത്.

പ്രജ്ഞാസിങ് നടത്തിയ പ്രസ്താവനയെ ബിജെപി അപലപിക്കുന്നതായും ഇത്തരം പ്രസ്താവനകളെയും ആശയങ്ങളെയും ബിജെപി ഒരുകാലത്തും പിന്തുണക്കുകയില്ലെന്നും ബി ജെ പി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :