സ്പിരിറ്റ് കള്ളക്കടത്തുകാരനായി അഭിനയിക്കാൻ താൽപ്പര്യമില്ല, മമ്മൂട്ടി റൺവേ ഉപേക്ഷിച്ചതിന് കാരണം?

ജോൺസി ഫെലിക്‌സ്| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (14:06 IST)
ജോഷി സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമകളിൽ ഒന്നാണ് റൺവേ. ആ സിനിമയിൽ വാളയാർ പരമശിവം എന്ന നായക കഥാപാത്രമായി അഭിനയിക്കേണ്ടിയിരുന്നത് ദിലീപ് അല്ല, അത് സാക്ഷാൽ മമ്മൂട്ടിയായിരുന്നു. ദിലീപ് ഈ സിനിമ ഏറ്റെടുക്കുന്നതിന് 10 വർഷങ്ങൾക്ക് മുമ്പ് ഈ കഥ മമ്മൂട്ടിക്ക് മുന്നിൽ വന്നതാണ്.

ഉദയകൃഷ്ണ - സിബി കെ തോമസ് ഈ കഥ അന്ന് ആലോചിച്ചത് ജോഷിക്കുവേണ്ടിയായിരുന്നില്ല. അത് ബാലു കിരിയത്തിനു വേണ്ടിയായിരുന്നു. കഥ കേട്ട് മമ്മൂട്ടിക്ക് ഇഷ്ടമായി. അഞ്ചുലക്ഷം രൂപ മമ്മൂട്ടിക്ക് അഡ്വാൻസ് നൽകുകയും ചെയ്തു.

എന്നാൽ പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടിൽ നിന്ന് പിന്മാറി. അഡ്വാൻസ് തിരിച്ചുനൽകുകയും ചെയ്തു. എന്തായിരുന്നു ആ പിന്മാറ്റത്തിൻറെ പ്രധാന കാരണം എന്നത് ഇന്നും അവ്യക്തമാണ്. സ്പിരിറ്റ് കള്ളക്കടത്തുകാരനായി അഭിനയിക്കാൻ മമ്മൂട്ടിക്ക് താല്പര്യമില്ലാത്തതാണോ ആ സിനിമയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ആരാധകർ അന്ന് സംശയിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം ജോഷിയോട് ഉദയനും സിബിയും ഈ കഥ പറയുമ്പോൾ ജോഷിയുടെ മനസിലും നായകനായി മമ്മൂട്ടിയായിരുന്നുവത്രെ. എന്നാൽ ഒരു ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് മാറാൻ തന്നെ ഈ കഥ സഹായിക്കുമെന്ന് മനസിലാക്കിയ ദിലീപ് ഈ പ്രോജക്ടിനായി മുൻകൈയെടുക്കുകയായിരുന്നു. മമ്മൂട്ടിക്കുവേണ്ടി തയ്യാറാക്കിയിരുന്ന തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി ദിലീപിനെ നായകനാക്കി പടം ചിത്രീകരിച്ചു. റൺവേ സൂപ്പർഹിറ്റാകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :