മോദി രാജിൽ നിന്നും സ്വാതന്ത്ര നേടാനുളള നിർണ്ണായക പോരാട്ടം; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കിൽ തിരികയെത്തി വിഎസ്

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസ് ആഞ്ഞടിച്ചിരിക്കുന്നത്.

Last Updated: വെള്ളി, 22 മാര്‍ച്ച് 2019 (11:55 IST)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നിർജ്ജീവമായ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമാക്കി വി എസ് അച്യുതാനന്ദൻ. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സിപിഎമ്മിന്റെ തലമുതിർന്ന നേതാവ്. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസ് ആഞ്ഞടിച്ചിരിക്കുന്നത്.

നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചു. നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.

രാജ്യം പൂർണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണമെന്നും വിഎസ് പറഞ്ഞു. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും കനത്ത വെല്ലുവിളി നേരിടുമ്പോള്‍ കരുത്ത് ചോരാത്ത പടക്കുതിരയായി വിഎസ് വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :