യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട്; കെ.എസ്.ആർ.ടി.സി കൊറിയർ സർവീസും നിലച്ചു
16 മണിക്കൂർ കൊണ്ട് കേരളത്തിൽ എവിടെയും സാധനങ്ങൾ എത്തിക്കുമെന്നതായിരുന്നു കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന്റെ പ്രത്യേകത
കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് നിലച്ചത് സാധാരണക്കാർക്കു അടിയാകുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് കൊറിയർ സർവീസ് താറുമാറായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊറിയർ സർവീസിൽ ബുക്കിങ് എടുക്കുന്നില്ല.
ടിക്കറ്റ് ഇതര വരുമാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലായിരുന്ന കൊറിയർ സർവീസ് സാധാരണക്കാരുടെ ആശ്രയമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കൊറിയർ സർവീസ് പൂർണമായി നിലച്ച നിലയിലാണ്. കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിലെ തൊഴിലാളികൾക്കു മാസങ്ങളായി ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ്. ശമ്പളം കിട്ടാതായതോടെ തൊഴിലാളികൾ ജോലിക്ക് വരാത്ത സാഹചര്യവുമുണ്ട്. ഇനിയൊരു നിർദേശം ലഭിക്കുന്നതുവരെ സർവീസുകൾ നിർത്തിവയ്ക്കാനാണ് അധികാരികളിൽ നിന്നുള്ള നിർദേശമെന്ന് ജീവനക്കാർ പറയുന്നു.
16 മണിക്കൂർ കൊണ്ട് കേരളത്തിൽ എവിടെയും സാധനങ്ങൾ എത്തിക്കുമെന്നതായിരുന്നു കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന്റെ പ്രത്യേകത. മാത്രമല്ല ചെലവും കുറവ്. 48 ഡിപ്പോകളിൽ പലയിടത്തും കൊറിയറിന്റെ ഓഫീസ് പൂട്ടി. സാധനങ്ങൾ അയച്ചാൽ തന്നെ എത്താൻ ദിവസങ്ങൾ എടുക്കുന്നു. സർക്കാരിന്റെ അനാസ്ഥയാണ് കൊറിയർ സർവീസ് നിലയ്ക്കാൻ കാരണമെന്നാണ് ആക്ഷേപം.