തിരഞ്ഞെടുപ്പ്: കൊട്ടിക്കലാശവും ജാഥയും ഒഴിവാക്കണം; കോവിഡ് പ്രതിരോധം പ്രചാരണമാക്കണം

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (08:52 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആള്‍ക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങള്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയാറാകണമെന്നു കളക്ടര്‍ പറഞ്ഞു. ഭവന സന്ദര്‍ശനത്തില്‍ പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം ഭവന സന്ദര്‍ശനം നടത്തേണ്ടത്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിനു മുന്‍പ് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കളക്ടര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രതിരോധത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധവ്തകരണം നടത്തണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥിക്ക്
ഹാരം, ബൊക്കെ, നോട്ടുമാല എന്നിവ നല്‍കിയുള്ള സ്വീകരണം പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :