തിരുവഞ്ചൂരിന് വധഭീഷണി:10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ വകവരുത്തും,പിന്നിൽ ടിപി കേസ് പ്രതികളെന്ന് വിഡി സതീശൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ജൂണ്‍ 2021 (15:41 IST)
കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ ലഭിച്ച ഊമക്കത്തിലൂടെയാണ് വധഭീഷണി. 10 ദിവസത്തിനകം ഇന്ത്യ വിട്ട് പോയില്ലെങ്കിൽ ഭാര്യയേയും മക്കളെയും ഉൾപ്പടെ വകവരുത്തുമെന്നാണ് കത്തിൽ പറയുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ പറയുന്നു.

കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെ‌യ്‌തിരിക്കുന്നത്. സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇത‌ന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് എംഎൽഎ ഹോസ്റ്റലിൽ വധഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹത്തിന് സുരക്ഷ നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ,കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ ആവശ്യപ്പെട്ടു.


സംഭവത്തിന് പിന്നിൽ ടിപി കേസ് പ്രതികളാണെന്ന് സംശയമുള്ളതായി പറഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികള്‍ക്ക് വിരോധമുണ്ടെന്നും സതീശൻ ചൂണ്ടികാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :