സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ്
Sukumara Kurup
കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് മരിച്ചു കാണുമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ കേരള പൊലീസ്. കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്ലോസ് ചെയ്യാനുള്ള തീരുമാനം.
പുതിയ വിവരങ്ങൾ
അവസാനമായി കേസ് അന്വേഷിച്ച അന്വേഷണസംഘത്തിന് സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. അതിൽ നിന്നാണ് സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഹൃദ്രോഗം കാരണം കുറുപ്പ് വർഷങ്ങൾക്ക് മുൻപ് മരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്വേഷണസംഘം വൈകാതെ നൽകും.
കേസ് തീർപ്പാക്കും
തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് മാസം മുൻപ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്‌സുമായിരുന്ന ആലപ്പുഴക്കാരി രത്‌നമ്മയുടെ മൊഴിയാണ് ഇയാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലേക്ക് എത്തിയത്. രത്‌നമ്മ ജോലി ചെയ്ത ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പിനുണ്ടായിരുന്നത്. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
കുടുംബവുമായി ബന്ധമില്ല
സുകുമാരകുറുപ്പിന് കുടുംബവുമായി പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തിന് ശേഷം കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ സുകുമാര കുറുപ്പുമായി യാതൊരു തരത്തിലും ബന്ധമില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നത്.
അലക്‌സാണ്ടർ ജോസഫിന്റെ വാക്കുകൾ
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് 2010 ന് മുൻപ് മരിച്ചു കാണുമെന്ന് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് പഴയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 'കുറുപ്പ്' സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരക്കുറുപ്പിന് ഗുരുതരമായ രണ്ട് മൂന്ന് അസുഖങ്ങൾ ഉണ്ടായിരുന്നെന്നും നേപ്പാളിൽ വച്ച് അദ്ദേഹം മരിച്ചുപോയിട്ടുണ്ടാകാമെന്നും അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. കേസ് ഡയറി പഠിച്ചതിന്റെയും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ടു സംസാരിച്ചതിന്റെയും വെളിച്ചത്തിലാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സുകുമാരക്കുറുപ്പിന് ഗുരുതരമായ രണ്ട് മൂന്ന് രോഗങ്ങൾ ഉണ്ടായിരുന്നു. ആ രോഗങ്ങൾ ഉള്ള മനുഷ്യൻ ഒരു 20 കൊല്ലത്തിനു മുകളിൽ ജീവിച്ചിരിക്കാൻ സാധ്യതയില്ല. കേസ് അന്വേഷിച്ച ടീമുമായി സംസാരിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ അദ്ദേഹം ജീവിച്ചിരിക്കാൻ സാധ്യത കുറവാണ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി നേരിട്ടു ഞാൻ സംസാരിച്ചിരുന്നു. കൃത്യമായി നമുക്ക് ഒരു ഊഹം എടുക്കാൻ പറ്റുന്നത് ഈ മനുഷ്യന് വളരെ ഗുരുതരമായ രോഗമുണ്ടായി ഭോപ്പാലിലെ ആശുപത്രിയിൽ അഡ്മിറ്റായി, അതിനുശേഷം ഈസ്റ്റേൺ യുപിയിൽ ചെന്ന് അവിടെയൊരു ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് അദ്ദേഹം നേപ്പാളിലേക്ക് രക്ഷപ്പെട്ടു. പണ്ട് നാനാസാഹിബ് ഒന്നാം സ്വാതന്ത്ര്യ സമരം കഴിഞ്ഞിട്ട് നേപ്പാളിലെ ടെറായി പ്രവിശ്യ എന്നു പറയുന്ന സ്ഥലത്ത് ഒളിച്ചു താമസിച്ചിട്ടുണ്ട്. അവിടെ കുറുപ്പ് ചെന്നു എന്നുള്ളതാണ് അവസാനം കിട്ടുന്ന വിവരം. നൂറ് ശതമാനം ഉറപ്പ് പറയാൻ പറ്റില്ല. പക്ഷേ, 99 ശതമാനവും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ശ്വാസകോശത്തിലുള്ള രോഗം വർധിച്ച് കുറുപ്പ് 2010 ന് മുൻപ് മരിച്ചിട്ടുണ്ടാകണം എന്നാണ്. നേപ്പാളിൽ വച്ച് മരിച്ചിട്ടുണ്ടാകണം എന്നാണ് ഭൂരിപക്ഷം അഭിപ്രായം,' അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. Also Read: ഒരുമിച്ച് ജീവിച്ചുപോകാൻ സാധിക്കാത്തതുകൊണ്ട് പിരിഞ്ഞു; മനസുതുറന്ന് വിനായകൻ
