1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan 81st Birthday

Happy Birthday Pinarayi Vijayan: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 81 ന്റെ നിറവിൽ

മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളിൽ ഏറ്റവും ഇളയവനാണ് പിണറായി വിജയൻ

Pinarayi Vijayan Kerala Model LDF, കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Happy Birthday Pinarayi Vijayan: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനു ഇന്ന് 81-ാം ജന്മദിനം. 1945 മേയ് 24 ന് തലശ്ശേരിയിലെ പിണറായിയിലാണ് അദ്ദേഹത്തിന്റെ ജനനം. 
 
മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളിൽ ഏറ്റവും ഇളയവനാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ ഒരു സർക്കാരിന് വോട്ടെടുപ്പിലൂടെ ഭരണത്തുടർച്ച ലഭിക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്ത ഏക രാഷ്ട്രീയ നേതാവെന്ന നേട്ടവും പിണറായി വിജയനു സ്വന്തം. രണ്ട് ടേമുകളിലായി തുടർച്ചയായി പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ. ഇ.കെ.നായനാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവും പിണറായി തന്നെ. 
 
അതേസമയം ഔദ്യോഗിക രേഖയനുസരിച്ച് മാർച്ച് 21 നാണ് പിണറായിയുടെ ജന്മദിനം നൽകിയിരിക്കുന്നത്. എന്നാൽ തന്റെ ജന്മദിനം മേയ് 24 നാണെന്ന് പിണറായി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2016 ൽ എൽഡിഎഫ് അധികാരത്തിലെത്തിയ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് പിണറായി തന്റെ ജന്മദിനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവർക്കും മധുരം വിതരണം ചെയ്തായിരുന്നു വാർത്താസമ്മേളനത്തിന്റെ തുടക്കം. എൽഡിഎഫ് അധികാരത്തിലെത്തിയതിന്റെ മധുരമാകുമെന്ന് മാധ്യമപ്രവർത്തകർ കരുതി. എന്നാൽ, സംഗതി അതല്ല. തന്റെ ജന്മദിനമാണിന്നെന്ന് പിണറായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
 
'മധുരം എന്ത് വകയാണെന്ന് പറയാൻ കഴിയോ ആർക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാൾ. അത് ഇന്നേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എപ്പഴാണ് എന്നാണ് എന്റെ പിറന്നാൾ എന്ന്,' പിണറായി പറഞ്ഞു. 
 
ഔദ്യോഗിക രേഖകളിൽ മാർച്ച് 21 അല്ലേ ജന്മദിനമെന്നായി മാധ്യമപ്രവർത്തകർ. അതിനുള്ള മറുപടിയും പിണറായി നൽകി. 'ഔദ്യോഗിക രേഖയനുസരിച്ച് 21-3-1944 (മാർച്ച് 21) ആണ് ജന്മദിനം. എന്നാൽ യഥാർഥത്തിൽ 1120 ഇടവം പത്തിനാണ് പിറന്നാൾ. അതായത് 1945 മേയ് 24 ന്,' പിണറായി വിജയൻ വ്യക്തമാക്കി. 
About Writer
WEBDUNIA
അടുത്ത ലേഖനം
പെട്രോൾ വില ഇനിയും കൂടുമോ?, ലിറ്ററിന് 17 മുതൽ 18 രൂപ വരെ നഷ്ടമാകുമെന്ന് എണ്ണകമ്പനികൾ