തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിക്കൊണ്ടിരുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണകേന്ദ്രത്തില്‍ ഏപ്രില്‍ 21-ന് ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 14-ലധികം പേര്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രശ്‌നകാരിയായത് വെടിക്കെട്ടിന്റെ തീവ്രത കൂട്ടാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റാണെന്ന് പെസോ മുന്‍ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌പ്ലോസീവ് ഡോ ആര്‍ വേണുഗോപാല്‍.
പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ള ഏതെങ്കിലും ക്ലോറേറ്റിനെ സള്‍ഫര്‍ അല്ലെങ്കില്‍ സള്‍ഫേറ്റ് ഘടകങ്ങളുമായി ചേര്‍ത്ത് കൈവശം വെയ്ക്കുന്നതും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതും 1992ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ്. തീപ്പെട്ടി നിര്‍മാണം, കളിത്തോക്കുകള്‍,റെയില്‍വേ സിഗ്‌നലുകള്‍, ശാസ്ത്രീയ പഠനങ്ങള്‍ എന്നിവയ്ക്ക് മാത്രമെ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
സാധാരണ വെടിമരുന്ന് 75 ശതമാനം പൊട്ടാസ്യം നൈട്രേറ്റും 15 ശതമാനം ചാര്‍കോളും 10 സതമാനം സള്‍ഫറും ചേര്‍ത്തതാണ്. ഇതില്‍ സുരക്ഷിതമായ പൊട്ടാസ്യം നൈട്രേറ്റിന് പകരം പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള ക്ലോറേറ്റ് ഘടകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മിശ്രിതം വളരെ വേഗത്തില്‍ പ്രതികരിക്കും.നിര്‍മ്മാണ ഘട്ടത്തിലെ
അമിത ആത്മവിശ്വാസം, തീ കൈകാര്യം ചെയ്യലിലെ അശ്രദ്ധ. കൂടാതെ, ഉയര്‍ന്ന ഊഷ്മാവ് എന്നിവ അപകടങ്ങള്‍ക്ക് ആക്കാം കൂട്ടാമെന്ന് വിദഗ്ധര്‍ പറയുന്നു.
സുരക്ഷാ ചട്ടങ്ങള്‍ നിലവിലുണ്ടെങ്കിലും, സ്റ്റോറേജ്, മിക്‌സിങ് ഏരിയകള്‍ തമ്മിലുള്ള നിശ്ചിത അകലം പാലിക്കാന്‍ പലപ്പോഴും തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെടിക്കെട്ട് സാമഗ്രികള്‍ ഉണ്ടാക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതുമായ ഷെഡ്ഡുകള്‍ തമ്മില്‍ 18 മീറ്ററെങ്കിലും അകലം വേണമെന്നാണ് ചട്ടം. മിക്‌സിങ് ഷെഡ്ഡില്‍ ഒരേസമയം രണ്ടില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യാനും പാടില്ല.