എന്നെ കൊല്ലും, സ്വത്തിൽ അവകാശി മകൾ മാത്രം; കൊല്ലപ്പെടും മുൻപേ കൃതി എഴുതിവെച്ചു

നീലിമ ലക്ഷ്മി മോഹൻ| Last Modified ബുധന്‍, 13 നവം‌ബര്‍ 2019 (11:55 IST)
കൊല്ലം കുണ്ടറയിൽ ഭർത്താവ് ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയ കൃതിയെന്ന യുവതി മരിക്കും മുൻപേ എഴുതിയ കത്ത് പുറത്ത്. ഭർത്താവ് തന്നെ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്താണ് കൃതി എഴുതിയത്. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു കൃതിയുടെയും വൈശാഖിന്റേയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഈ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് കൃതി വൈശാഖിനെ വിവാഹം ചെയ്തത്. വൈശാഖിന്റെ ജോലിസംബന്ധമായ ബുദ്ധിമുട്ടുകൾക്കായി കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം വായ്പ നൽകുയിരുന്നു. ഇതിനു പിന്നാലെ വീടിന്റെ ആധാരവും വൈശാഖ് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ഇത് നൽകാൻ കൃതിയോ വീട്ടുകാരോ തയ്യാറായില്ല. ഇതിനേത്തുടർന്ന് ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. കൃതി മകളേയും കൂട്ടി സ്വന്തം വീട്ടിലേക്കും മാറിത്താമസിച്ചു. ഇന്നലെ വൈകും‌നേരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാവീട്ടിലെത്തിയതായിരുന്നു വൈശാഖ്. ആറുമണിക്ക് കൃതിയുടെ റൂമിൽ കയറി വാതിലടച്ച വൈശാഖ് 9 മണിയായിട്ടും തുറക്കാഞ്ഞതോടെ കൃതിയുടെ അമ്മ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞശേഷമാണ് വൈശാഖ് കതക് തുറന്നത്. അപ്പോൾ കൃതി കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു. ഭാര്യ കുഴഞ്ഞു വീണതാണ്, ആശുപത്രിയിൽ കൊണ്ടുപോകണമെന്നാണ് വൈശാഖ് അമ്മയോട് പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറെടുത്ത വൈശാഖ് വണ്ടിയുമായി കടന്നു കളയുകയായിരുന്നു. ശേഷം സ്റ്റേഷനിലെത്തി വൈശാഖ് കീഴടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :