അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഏപ്രില്‍ 2026 (16:18 IST)
വോട്ടെടുപ്പിന് പിന്നാലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടമാക്കി മുന്നണികള്‍. ഭരണവിരുദ്ധ വികാരമില്ലെന്നും സീറ്റുകളുടെ എണ്ണം കൃത്യമായി പറയാനാകില്ലെങ്കിലും ഭരണതുടര്‍ച്ച തന്നെ സംഭവിക്കുമെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. അതേസമയം നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ പറഞ്ഞു.
തിരെഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് മുന്‍പിലായി വ്യക്തമായ പരിപാടി അവതര്‍പ്പിക്കാന്‍ ഇടതുജനാധിപത്യ മുന്നണിക്ക് സാധിച്ചെന്നും ജനക്ഷേമ നടപടികളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പൊതുവികസനങ്ങളും തുടരണമെന്ന നിലപാടാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് തുടര്‍ച്ചയായി കളവ് പ്രചരിപ്പിക്കുകയാണെന്നും സ്ഥാനാര്‍ഥികളെ വ്യക്തിപരമായി ആക്ഷേപിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം വ്യക്തമായ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് ശേഷമാണ് നൂറ് സീറ്റുകളെന്ന പ്രവചനം യുഡിഎഫ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
2001ല്‍ യുഡിഎഫിന് 100 സീറ്റ് ലഭിച്ചതാണ്. 2005 മുതല്‍ ഒരുപാട് വിഭാഗങ്ങള്‍ യുഡിഎഫിനെ വിട്ടുപോയി. അവരെയെല്ലാം തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. തദ്ദേശതിരെഞ്ഞെടുപ്പില്‍ 4 കോര്‍പ്പറേഷന്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയിരുന്നു. അത് കിട്ടി, രാഷ്ട്രീയമായ വിശകലനമാണ് കണക്കിന്റെ അടിത്തറ. വിഡി സതീശന്‍ പറഞ്ഞു.