ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (16:20 IST)
പാലക്കാട്: ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ വൃദ്ധയ്ക്ക് പണം നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് അവര്‍ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. വിഷയം അന്വേഷിച്ച സ്‌ക്വാഡിലെ ഉദ്യോഗസ്ഥരോട് ബിജെപി പണം നല്‍കിയിട്ടില്ലെന്ന് വൃദ്ധയും കുടുംബവും പറഞ്ഞു.

പാര്‍ട്ടി തങ്ങള്‍ക്ക് പണമൊന്നും നല്‍കിയിട്ടില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം അവരുടെ കൈയിലുണ്ടായിരുന്നതാണെന്നും കുടുംബം പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രാഥമിക പരിശോധന മാത്രമേയുള്ളൂവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്‌ലൈയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ദേവു എന്ന വൃദ്ധയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ 5,000 രൂപ നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ശോഭ രണ്ട് സ്ത്രീകളോടൊപ്പം വരികയും ശോഭ കാറില്‍ പോയതിനുശേഷം അതില്‍ ഒരു സ്ത്രീ പണം നല്‍കുകയും ചെയ്തു എന്നൊന്ന് ആരോപണം. എന്നാല്‍ തന്റെ കൈയിലുണ്ടായിരുന്നത് തന്റെ പെന്‍ഷന്‍ തുകയാണെന്ന് വൃദ്ധ മാധ്യമങ്ങളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :