1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran Protests Economic crisis 27 died

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

Iran Protests, Khamenai, International News,ഇറാൻ പ്രക്ഷോഭം, ഖമനേയി, അന്താരാഷ്ട്ര വാർത്ത
ടെഹ്‌റാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും വിലക്കയറ്റത്തെയും ത്തുടര്‍ന്ന് ഇറാനില്‍ പത്തുദിവസമായി തുടരുന്ന ജനകീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്നു. ഇറാനിയന്‍ കറന്‍സിയായ 'റിയാലിന്റെ' മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. തലസ്ഥാനമായ ടെഹ്‌റാനിലെ ചരിത്രപ്രസിദ്ധമായ 'ഗ്രാന്‍ഡ് ബസാര്‍' ഉള്‍പ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഗ്രാന്‍ഡ് ബസാര്‍ കേന്ദ്രീകരിച്ചുള്ള സംഘര്‍ഷത്തില്‍ ഇതുവരെ 27 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ആയിരത്തിലധികം പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
 
 സമരക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. ടെഹ്‌റാനു പുറമെ ഇസ്ഫഹാന്‍, ഷിറാസ്, മഷ്ഹദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നിരിക്കുകയാണ്. പാചക എണ്ണയുടെ വില ഇരട്ടിയായതും മാംസം, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സാമ്പത്തിക ആഘാതം കുറയ്ക്കാനായി ഇറാന്‍ പ്രസിഡന്റ് പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ കഴിഞ്ഞിട്ടില്ല. 
 
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സുരക്ഷാ സേന നടത്തുന്നത്. ഇതോടെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി. ഇതിന് മുന്‍പെ പുറത്താക്കപ്പെട്ട പഴയ രാജഭരണത്തെ അനുകൂലിച്ചും സ്വാതന്ത്ര്യം ആവശ്യപ്പെട്ടും പ്രക്ഷോഭകര്‍ രംഗത്തുണ്ട്. ഇതിനിടെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ ഇടപെടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യശക്തികളെ ഇടപെടാന്‍ അനുവദിക്കില്ലെന്നാണ് ഇറാന്റെ  ഔദ്യോഗിക നിലപാട്.
 
അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം എണ്ണ കയറ്റുമതി തടസ്സപ്പെട്ടതും ബാങ്കിംഗ് ഇടപാടുകള്‍ മുടങ്ങിയതുമെല്ലാമാണ് ഇറാന്റെ നിലവിലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇസ്രായേല്‍- ഇറാന്‍ ഹ്രസ്വകാല യുദ്ധം ഇറാന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തിയിരുന്നു. ഈ സംഘര്‍ഷം സാധാരണക്കാര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ കാരണമായിരുന്നു.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി