ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്
ഇറാനെതിരായ ആക്രമണം അമേരിക്ക കടുപ്പിച്ചതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. യുഎസ് ഇടപെടല്‍ അവസാനിക്കുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ അറിയിച്ചു.
യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് യുഎസ് നടത്തുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനില്‍ എവിടെയാണ് ആക്രമണം നടത്തിയതെന്ന കാര്യം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇറാന്റെ തെക്കന്‍ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ര്‍, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ്, സിറിക് എന്നിവിടങ്ങളില്‍ നിന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹോര്‍മുസിലെ കപ്പല്‍ നീക്കവുമായി ബന്ധപ്പെട്ട് വീണ്ടും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒമാനിലെത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഹോര്‍മുസ് അറ്റച്ചിട്ടതായി ഇറാന്‍ പ്രഖ്യാപിച്ചത്.