അബുദാബി സ്ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജനുവരി 2022 (18:55 IST)
അബുദാബിയിൽ രണ്ടിടങ്ങളിലുണ്ടായ ‌സ്ഫോടനങ്ങളിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്.സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറി ഉണ്ടായി.

രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുന്‍പ് ഡ്രോണ്‍ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

അതേസമയം യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നുവെന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഹൂതികള്‍ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്‌റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :