ഇത് 'തലയുടെ വിളയാട്ടം'; വലിമൈ പക്കാ അജിത്ത് ഷോ

രേണുക വേണു| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:48 IST)

എച്ച്.വിനോദിന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം തല അജിത്ത് നായകനായ 'വലിമൈ' സൂപ്പര്‍ഹിറ്റിലേക്ക്. തലയുടെ പൂണ്ടുവിളയാട്ടമെന്നാണ് 'വലിമൈ' കണ്ടിറങ്ങിയ ആരാധകരുടെ അഭിപ്രായം. അടിമുടി അജിത്ത് ഷോ. സ്‌ക്രീന്‍ പ്രസന്‍സില്‍ അജിത്തിനെ വെല്ലാന്‍ തെന്നിന്ത്യയില്‍ ആരുമില്ലെന്ന് തോന്നിപ്പോകുന്ന മാസ് സീനുകള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശരാശരി അജിത്ത് ആരാധകര്‍ക്ക് വിഭാവ സമൃദ്ധമായ വിരുന്നാണ് വലിമൈ ഒരുക്കിവച്ചിരിക്കുന്നത്.

ബൈക്ക് സ്റ്റണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്നും സാത്താന്‍ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഗ്യാങിന്റെ കഥയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്‌നാട് പൊലീസ് നേരിട്ടതില്‍ വച്ച് ഏറ്റവും മോശമായ ഗ്യാങിന് കൂച്ചുവിലങ്ങ് ഇടാന്‍ വരുന്നത് അര്‍ജുന്‍ കുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും. ഈ പൊലീസ് ഉദ്യോഗസ്ഥനാണ് അജിത്തിന്റെ കഥാപാത്രം.

ആദ്യ പകുതിയാണ് സിനിമയുടെ നട്ടെല്ല്. പ്രേക്ഷകനെ എല്ലാ അര്‍ത്ഥത്തിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ആദ്യ പകുതി. ചടുലമായ അവതരണ ശൈലിയും റിയലസ്റ്റിക് രംഗങ്ങളും നിറഞ്ഞ ആദ്യ പകുതിയില്‍ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നത് ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ തന്നെയാണ്. ആദ്യ പകുതിയുടെ തിയറ്റര്‍ എക്‌സ്പീരിയന്‍സ് എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകന് ഒരു വിരുന്നാകുന്നു.

രണ്ടാം പകുതിയിലാണ് സിനിമ കുറച്ച് പുറകോട്ട് പോയത്. ഫാമിലി ഇമോഷണല്‍ രംഗങ്ങള്‍ സിനിമയുടെ വേഗത കുറച്ചു. എങ്കിലും വലിമൈ ശരാശരിക്ക് മുകളിലുള്ള സിനിമാ അനുഭവമാകുന്നു. തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട പല രംഗങ്ങളും വലിമൈയിലുണ്ട്. അജിത്ത് ചെയ്തിരിക്കുന്ന സാഹസിക രംഗങ്ങള്‍ തന്നെയാണ് അതില്‍ എടുത്തുപറയേണ്ടത്. നിരവ് ഷായുടെ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും സിനിമയെ കൂടുതല്‍ മികവുറ്റതാക്കി.

റേറ്റിങ് 3/5




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :