ബെത്‌ലഹേമിലെ 'ചന്ദ്രലേഖ' റഫറൻസ്; എന്താണ് ശ്രീനിവാസനും നിവിനും പറഞ്ഞ 'സാത്തുക്കുടി'?
Saathukkudi - Bethlehem Kudumba Unit
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ' ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 200 കോടി കടന്നു. സിനിമയ്‌ക്കൊപ്പം ഹിറ്റായ 'സാത്തുക്കുടി' എന്ന പ്രയോഗമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ചർച്ചാവിഷയം. സിനിമയ്ക്കുള്ളിലെ ഷോർട്ട് ഫിലിമിലാണ് നിവിൻ പോളി 'സാത്തുക്കുടി' എന്ന് പറയുന്നത്. പിന്നീട് ഈ ഷോർട്ട് ഫിലിം 'സോൾമേറ്റ്‌സ്, ഒരു സാത്തുക്കുടി പ്രണയം' എന്ന പേരിൽ യുട്യൂബിൽ റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്താണ് സാത്തുക്കുടി?
'ചന്ദ്രലേഖ' റഫറൻസ്
പ്രിയദർശൻ സംവിധാനം ചെയ്ത 'ചന്ദ്രലേഖ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് മലയാളികൾ 'സാത്തുക്കുടി' എന്ന് ആദ്യമായി കേൾക്കുന്നത്. ശ്രീനിവാസനാണ് ഈ പ്രയോഗം നടത്തുന്നത്. ജ്യൂസ് കടക്കാരനായ ശ്രീനിവാസന്റെ നൂറ് എന്ന കഥാപാത്രം ഗ്രേപ്പ്, പൈനാപ്പിൾ, ഓറഞ്ച്, മാംഗോ എന്നിവയ്‌ക്കൊപ്പമാണ് 'സാത്തുക്കുടി' എന്ന് പറയുന്നത്. ഇതാണ് ആ രംഗം :
എന്താണ് സാത്തുക്കുടി?
സിട്രസ് വിഭാഗത്തിൽപ്പെട്ട നമ്മുടെ മൂസംബിയെയാണ് സാത്തുക്കുടി എന്ന് പറയുന്നത്. മധുരവും ചെറുപുളിയുമുള്ള സാത്തുക്കുടി പൊതുവെ ജ്യൂസ് ആയാണ് നമ്മൾ കഴിക്കുന്നത്. തമിഴ്‌നാട്ടിൽ ഏറെ പ്രസിദ്ധമായ ഒരു ഫ്രൂട്ട് കൂടിയാണിത്. കേരളത്തിലും സാത്തുക്കുടി അഥവാ മൂസംബി സുപരിചിതമാണ്.
സാത്തുക്കുടിയുടെ ഗുണങ്ങൾ
വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴമാണ് സാത്തുക്കുടി. ജലാംശം കൂടുതലുള്ളതിനാൽ ചൂട് കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്ന്. ധാരാളം ഫൈബർ അടങ്ങിയ സാത്തുക്കുടി അഥവാ മൂസംബി ശരീരത്തിനു ആവശ്യമായ ഫ്‌ളൂയിഡുകളും ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവും മെച്ചപ്പെടുത്തുന്നു. ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. എന്നാൽ അധികമായി പഞ്ചസാര ചേർത്തുകഴിക്കുമ്പോൾ അതിന്റെ കലോറി വർധിക്കും. ജ്യൂസ് രൂപത്തിൽ കഴിക്കുന്നതിനേക്കാൾ പഴമായി ഭക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. Also Read: മമത ബാനർജിയുടെ മരുമകൾ തൂങ്ങിമരിച്ച നിലയിൽ