മാത്യൂസ് തോമസിനുവേണ്ടിയും ‘കടുവ’ ആലോചിച്ചു, പക്ഷേ പ്രൊജക്ടാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ജിനു ഏബ്രഹാം; വിവാദം പുതിയ തലത്തിലേക്ക്

സുബിന്‍ ജോഷി| Last Updated: ശനി, 4 ജൂലൈ 2020 (16:55 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്‍റെ കഥ അതിന് മുമ്പ് സംവിധായകന്‍ മാത്യൂസ് തോമസ് സിനിമയാക്കാന്‍ ആലോചിച്ചിരുന്നു എന്ന് തിരക്കഥാകൃത്ത് ജിനു ഏബ്രഹാം. എന്നാല്‍ അദ്ദേഹത്തിന് അത് പ്രൊജക്‍ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നും ജിനു ഏബ്രഹാം. ‘ദി ക്യൂ’വിന് അനുവദിച്ച അഭിമുഖത്തിലാണ് ജിനു ഏബ്രഹാമിന്‍റെ വെളിപ്പെടുത്തല്‍.

ജിനു ഏബ്രഹാമിനൊപ്പം 2012 മുതല്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്‌തിരുന്നയാളാണ് മാത്യൂസ് തോമസ്. ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍, മാസ്‌റ്റേഴ്‌സ് എന്നീ സിനിമകളില്‍ ജിനുവിനൊപ്പം മാത്യൂസ് ഉണ്ടായിരുന്നു. മാത്യൂസിന് സ്വതന്ത്ര സംവിധായകനാകാനായി പല കഥകള്‍ ജിനു ഏബ്രഹാം ആലോചിച്ചിരുന്നു. അന്ന് ചര്‍ച്ച ചെയ്‌ത കഥകളുടെ കൂട്ടത്തില്‍ ‘കടുവ’യും ഉണ്ടായിരുന്നു. പക്ഷേ അതിനെ ഒരു പ്രൊജക്ടാക്കി മാറ്റാന്‍ മാത്യൂസിന് കഴിഞ്ഞില്ലെന്നും ജിനു ഏബ്രഹാം പറയുന്നു.

എന്തായാലും സുരേഷ് ഗോപിയുടെ ഇരുനൂറ്റമ്പതാം ചിത്രത്തിന് കോടതിയുടെ വിലക്ക് പുറപ്പെടുവിച്ചിരിക്കുകയാണ്. ‘കടുവ’യിലെ നായക കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ പേരുള്‍പ്പടെ സുരേഷ് ഗോപി ചിത്രത്തില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ജിനു ഏബ്രഹാം കോടതിയെ സമീപിച്ചത്.

മാത്രമല്ല, കടുവയുടെ ആദ്യലുക്ക് പോസ്റ്ററിന് സമാനമായ പോസ്റ്ററാണ് മാത്യു തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രത്തിനും. ‘കടുവ’യില്‍ പൃഥ്വി പൊലീസ് ജീപ്പിന്‍റെ ബോണറ്റിലാണ് ഇരിക്കുന്നതെങ്കില്‍ സുരേഷ് ഗോപി അത് ബെന്‍സിന്‍റെ മുകളിലാണെന്ന് മാത്രം.

കടുവയിലെ കഥാപാത്രങ്ങളുടെ പേരും എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതാണെന്നും സുരേഷ് ഗോപി ചിത്രത്തില്‍ പകര്‍പ്പവകാശലംഘനം നടന്നതായി സംശയമുണ്ടെന്നും ജിനു ഏബ്രഹാം കോടതിയില്‍ ബോധിപ്പിച്ചു. അത്തരം പകര്‍പ്പവകാശലംഘനങ്ങള്‍ ഇല്ല എങ്കില്‍ സുരേഷ് ഗോപി ചിത്രത്തിന് മുന്നോട്ടുപോകുന്നതില്‍ തടസമില്ലെന്നും ജിനു ഏബ്രഹാം പറയുന്നു.

എന്തായാലും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്‍റെ പ്രചരണവും ഷൂട്ടിംഗുമടക്കം എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :