ശ്രീനാഥ് ഭാസിയുടെ നഖവും തലമുടിയും പരിശോധിക്കും; ലക്ഷ്യം ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തല്‍

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്

രേണുക വേണു| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (10:01 IST)

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനൊരുങ്ങി പൊലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. അതേസമയം, ശ്രീനാഥ് ഭാസിയോടും ചട്ടമ്പി എന്ന സിനിമയുടെ നിര്‍മാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

അതേസമയം, നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും തെളിവുകളെല്ലാം കൈവശമുണ്ടെന്നും പരാതിക്കാരിയായ അവതാരക പറഞ്ഞു. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.

ഇനിയൊരു ശ്രീനാഥ് ഭാസിയുണ്ടാകരുത്. ആരോടും എന്തും പറയാമെന്ന അവസ്ഥയുണ്ടാകരുതെന്നും നമ്മള്‍ പ്രതികരിച്ചാല്‍ മാത്രമെ ഇതിനെല്ലാം ഒരു മാറ്റം ഉണ്ടാവുകയുള്ളുവെന്നും പരാതിക്കാരി പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇത്. ഈ സംഭവത്തിന് പിന്നാലെ മറ്റ് പല ചാനലുകളില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും കേട്ടതാണ്.

തന്നേക്കാള്‍ താഴ്ന്ന അവതാരകരോട് എങ്ങനെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് ഊഹിക്കാവുന്നതെയുള്ളു. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പ് പറഞ്ഞാല്‍ അവിടെ തീരാവുന്ന പ്രശ്‌നമായിരുന്നു. കരഞ്ഞുകാണിച്ചാല്‍ ചെയ്ത തെറ്റ് ശരിയാകില്ലെന്നും പരാതിക്കാരി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :