കശ്‌മീർ ഭേതഗതി; പിന്തുണച്ചവരും, എതിർത്തവരും

പ്രതിപക്ഷത്തെ പലരും ബിജെപിയുടെ നിലപാടിനോടൊപ്പം നിന്നു എന്നതും ശ്രദ്ധേയമായി.

Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (15:31 IST)
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ശ്രദ്ധേയമായി. നേരത്തെ യുഎപിഎ ഭേദഗതി ബില്ലില്‍ എന്നപോലെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വോട്ട് ചെയ്യാതെ വിട്ടുനിന്നു.

പ്രതിപക്ഷത്തെ പലരും ബിജെപിയുടെ നിലപാടിനോടൊപ്പം നിന്നു എന്നതും ശ്രദ്ധേയമായി. ബിജെപിയോട് ആശയപരമായ വിയോജിപ്പ് പുലര്‍ത്തുന്ന ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ബില്ലിനെ അംഗീകരിച്ചു. ഡല്‍ഹിയുടെ അധികാരത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി നിയമയുദ്ധം നടത്തുന്ന ആം ആദ്മി പാര്‍ട്ടിയും കശ്മീര്‍ വിഷയത്തില്‍ ബിജെപിയുടെ നിലപാടിനോട് യോജിച്ചുനിന്നു. ഒരു മുന്നണിയോടും കൂറുപുലര്‍ത്താത്ത വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദൾ‍, തെലുങ്കാന രാഷ്ട്ര സമിതി, തെലുഗുദേശം എന്നിവരും ബില്ലിനോടൊപ്പമാണ് നിന്നത്.

എംഡിഎംകെ നേതാവ് വൈക്കോ പിഡിപി നേതാക്കളെ ന്യായീകരിച്ചുകൊണ്ട് മുന്നോട്ടുവന്നു. ജനാധിപത്യത്തിന്റെ ഹത്യയാണ് ഇന്ന് പാര്‍ലമെന്റില്‍ നടന്നത് എന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള എംപി പറഞ്ഞത്. പിഡിപി നേതാക്കള്‍ ഭരണഘടന കത്തിച്ചാല്‍ തന്നെയും താന്‍ എതിര്‍ക്കില്ല എന്നും പറഞ്ഞ അദ്ദേഹം കശ്മീര്‍ കൊസോവയും സുഡാനും ആക്കരുത് എന്നും ആവശ്യപ്പെട്ടു. ഡിഎംകെയും ഈ നിലപാടിനോടൊപ്പം നിന്നു. ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത് എന്നാണ് ഡിഎംകെ ആരോപിച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ എഡിഎംകെയുടെ ഒരേയൊരംഗം ബിജെപിയോടൊപ്പം ഉറച്ചുനിന്നു.

ബിജെപി ഇന്ത്യന്‍ ഭരണഘടനയെകൊണ്ടിരിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. തങ്ങള്‍ ഭരണഘടനയോടൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. സിപിഎം, സിപിഐ, ആര്‍എസ്പി എന്നീ ഇടതുപാര്‍ട്ടികളെല്ലാം തന്നെ ഭേദഗതിക്കെതിരായി നിന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി ആര്‍ജെഡി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും ബിജെപിക്കെതിരായ വോട്ട് ചെയ്തു. കേരളത്തില്‍ നിന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ബിജെപി നിലപാടിനെതിരായാണ് വോട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :