പാക് അധീന കശ്മീരും അക്‌സായി ചിന്നും ഇന്ത്യയുടേത്; നിലപാട് വ്യക്തമാക്കി അമിത് ഷാ

കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കി.

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (13:25 IST)
പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പാക് അധീന കശ്മീരും, ചൈനയുടെ പക്കലുള്ള അക്‌സായി ചിന്നും ജമ്മു കശ്മീരിന്റെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കി. കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പുന‌സംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളഞ്ഞ പ്രസിഡൻഷ്യൽ ഉത്തരവ് അംഗീകരിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാ.

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? എന്നായിരുന്നു കോണ്‍ഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരിയോട് ദേഷ്യത്തോടെ അമിത് ഷാ ചോദിച്ചത്. നിങ്ങള്‍ പാക് അധീന കശ്മീരിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിക്കുകയും ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.

കശ്മീരുമായി ബന്ധപ്പെട്ട ഈ രണ്ട് പ്രമേയങ്ങളും നമ്മുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ നിയമങ്ങള്‍ കൊണ്ടുവരാനുള്ള എല്ലാ അവകാശവും പാര്‍ലമെന്റിനുണ്ടെന്നും അമിത് ഷാ പറഞ്ഞു.ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞിരുന്നു.നിങ്ങള്‍ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചു.- എന്നായിരുന്നു ചൗധരി പറഞ്ഞത്.

ലോക്‌സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധിര്‍ രജ്ഞന്‍ ചൗധരി തന്റെ നിലപാട് വ്യക്തമാക്കിയ ശേഷമാണ് സീറ്റില്‍ ഇരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :