ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്
ഇറാന്‍ നേതാക്കളെ വധിച്ച കൊലയാളികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അവരോട് ഒന്നൊന്നായി കണക്ക് തീര്‍ക്കുമെന്നും ഇറാന്‍ പരമോന്നത നേതാവായ മുജ്തബ ഖമനേയി. ഓരോ ശത്രുവിനും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കുമെന്നും താന്‍ ഉള്‍പ്പെടുന്ന നേതൃത്വം ഇല്ലാതെയായാലും അത് നടപ്പിലാക്കുമെന്നും മുജ്തബ ഖമനേയി വ്യക്തമാക്കി.
ഇറാന് മേല്‍ അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മൊജ്തബയുടെ ഭീഷണി. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അലി അന്‍സാരിയേയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്ക സാമ്പത്തിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇറാന്‍- യുഎസ് സംഘര്‍ഷം ഒരു ഇടവേളയ്ക്ക് ശേഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം.
ഐ ആര്‍ ജി സിക്ക് സാമ്പത്തികസഹായം നല്‍കിയെന്നാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയായ അലി അന്‍സാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും സമാനമായ ആരോപണം ഉന്നയിച്ച് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ് ഉപരോധം മറികടന്ന് ഇറാനിയന്‍ ബാങ്കുകള്‍ക്കായി കോടികണക്കിന് ഡോളറിന്റെ വിദേശനാണ്‍യ്യ ഇടപാടുകള്‍ നടത്തുന്ന ഇറാന്റെ മൂന്ന് മണി എക്‌സ്‌ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുക എന്നതാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.