12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!
12 ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ മരുന്നുകൾ കേന്ദ്ര സർക്കാർ ഷെഡ്യൂൾ എച്ച്1 ലിസ്റ്റിൽ ഉൾപ്പെടുത്തി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി കഫ് സിറപ്പുകൾ ലഭിക്കില്ല.
രാജ്യത്ത് കഫ് സിറപ്പുകളും ആല്‍ക്കഹോള്‍ അടങ്ങിയ മറ്റ് പ്രൊപ്രൈറ്ററി മരുന്നുകളും ലഹരിവസ്തുക്കളായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാനായി കര്‍ശന നടപടികളുമായി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. 12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള എല്ലാത്തരം മരുന്നുകളെയും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 'ഷെഡ്യൂള്‍ എച്ച്1'ലേക്ക് ഉള്‍പ്പെടുത്തി. ഇതനുസരിച്ച് ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഈ മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല. വിതരണക്കാരും കെമിസ്റ്റുകളും വില്പന വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിയന്ത്രണം; രജിസ്റ്റര്‍ നിര്‍ബന്ധം
ഷെഡ്യൂള്‍ എച്ച്1 ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ വില്‍ക്കുമ്പോള്‍ രോഗിയുടെ പേര്, മേല്‍വിലാസം, നിര്‍ദ്ദേശിച്ച ഡോക്ടറുടെ പേര്, മരുന്നിന്റെ അളവ് എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന പരിശോധനയില്‍ ഇതില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും.