സംശയരോഗം: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 52 കാരന് ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യർ| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2022 (17:31 IST)
തിരുവനന്തപുരം: ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് കുത്തി ക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇതിനൊപ്പം അരലക്ഷം രൂപ പിഴയും നൽകണം.

2018 ഓഗസ്റ് പതിനെട്ടിനായിരുന്നു സംഭവം. ചിറയിൻകീഴ് അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശശികല എന്ന 46 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് രാജൻ എന്ന ലാലുവിനെ (52) തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ശിക്ഷ നൽകി ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കില് ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.

സംഭവ ദിവസം രാത്രി എട്ടുമണിയോടെ ഇവരുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട് അടുത്ത വീട്ടിലിരിക്കുകയായിരുന്ന ഇവരുടെ മകൻ അഭിഷേക് രാജു (15), മകൾ ആരഭി (13) എന്നിവർ ഓടിയെത്തി. ഈ സമയം പിതാവ് മാതാവ് ശശികലയുടെ അടിവയറ്റിലെ മുതുകിലും മൂർച്ചയേറിയ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. അയൽക്കാർ ഓടിയെത്തി ശശികലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരിച്ചു.

പിതാവിനെതിരെ ദൃക്‌സാക്ഷികളായ മക്കളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. മക്കൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :