തലയിണയിൽ തല അമർത്തിപ്പിടിച്ചു, ദേഷ്യം വന്നപ്പോൾ ചെയ്തതാണ്: കൃതിയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വൈശാഖ്

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 14 നവം‌ബര്‍ 2019 (15:57 IST)
ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് വൈശാഖിനെ റിമാൻഡ് ചെയ്ത് കോടതി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി ഒടുവിൽ കീഴടങ്ങുകയായിരുന്നു. ചരുവിളപുത്തന്‍വീട്ടില്‍ മോഹനന്റെ മകള്‍ കൃതിയെ ഭർത്താവ് വൈശാഖ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തുകയായിരുന്നു. കൃതിയെ ശ്വാസം‌മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വൈശാഖ് പൊലീസിനു മൊഴി നൽകി.

തിങ്കളാഴ്ച വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നപ്പോൾ കൃതിയുടെ തല തലയിണയിൽ വെച്ചമർത്തി, പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും വൈശാഖ് മൊഴി നൽകി.

കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകും‌നേരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാവീട്ടിലെത്തിയതായിരുന്നു വൈശാഖ്. ആറുമണിക്ക് കൃതിയുടെ റൂമിൽ കയറി വാതിലടച്ച വൈശാഖ് 9 മണിയായിട്ടും തുറക്കാഞ്ഞതോടെ കൃതിയുടെ അമ്മ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞശേഷമാണ് വൈശാഖ് കതക് തുറന്നത്. അപ്പോൾ കൃതി കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു. ഭാര്യ കുഴഞ്ഞു വീണതാണ്, ആശുപത്രിയിൽ കൊണ്ടുപോകണമെന്നാണ് വൈശാഖ് അമ്മയോട് പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറെടുത്ത വൈശാഖ് വണ്ടിയുമായി കടന്നു കളയുകയായിരുന്നു. കൃതിക്ക് ആദ്യ വിവാഹത്തിൽ 3 വയസുള്ള മകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :