കാര്യം കഴിഞ്ഞാൽ കറിവേപ്പില, ഇത് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പൊതു രീതിയാണ്: തുറന്നടിച്ച് യുവി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജൂലൈ 2020 (13:16 IST)
ഇന്ത്യൻ ക്രിക്കറ്റിനായി മികച്ച സംഭാവനകൾ നൽകിയ താരങ്ങൾക്ക് കരിയറിന്റെ അവസാന കാലത്ത് നേരിടേണ്ടി വരുന്നത് ക്രൂരതയെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിങ്. താനുൾപ്പടെയുള്ള നിരവധി താരങ്ങൾ ഈ സമീപനം അനുഭവിച്ചവരാണ് എന്നും ഇത് ഇന്ത്യൻ ക്രിക്കറ്റിൽ കാലങ്ങളായി തുടരുന്ന ഒരു പൊതു രീതിയാണെന്നും യുവ്‌രാജ് പറയുന്നു.

കരിയറിന്റെ അവസാന കാലത്ത് ഒട്ടും നല്ല അനുഭവമല്ല എനിക്കുണ്ടായത്. നമ്മുടെ ചില മികച്ച താരങ്ങള്‍ക്ക് അവരുടെ കരിയറിന്റെ അവസാന നാളുകളില്‍ നേരിട്ട അനുഭവം ഇതിലും ക്രൂരമായിരുന്നു. സേവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍, തുടങ്ങിയ താരങ്ങൾക്കെല്ലാം അവസാന കാലത്ത് തികച്ചും മോശം അനുഭവമാണ് ഉണ്ടായത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പൊതു രീതിയാണ്.

ഇത് മുൻപേ കണ്ട് ശീലിച്ചിരുന്നതിനാൽ എന്റെ കാര്യത്തില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. ഒരു താരത്തിന് അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കുന്ന കാര്യത്തില്‍
തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണ് ഇന്ത്യയ്ക്കായി ദീര്‍ഘകാലം കളിയ്ക്കുകയും തികച്ചും പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ടീമിനെ മുന്നോട്ട് നയിയ്ക്കുകയും ചെയ്ത താരങ്ങൾക്ക് വരുംകാലങ്ങളിലെങ്കിലും കുറച്ചുകൂടി ബഹുമാനം നല്‍കണം.' യുവ്‌രാജ് സിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :