മഴ വില്ലനാകുമോ? കളി മുടങ്ങിയാൽ സൂപ്പർ ഓവർ അല്ലെങ്കിൽ വിജയികളെ നിശ്ചയിക്കുക ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (09:13 IST)
പ്ളേ ഓഫ് ആവേശത്തിന് മേൽ കരിനിഴൽ പടർത്തി രസം കൊല്ലിയായതോടെ ജേതാക്കളെ തീരുമാനിക്കുക സൂപ്പർ ഓവറാകും.മത്സരം നടത്താനാകാതെ വന്നാൽ ലീഗ് പോയിന്റ് പട്ടികയിലെ സ്ഥാന ക്രമത്തിൽത്തന്നെ വിജയികളെ നിശ്ചയിക്കാനാണ് തീരുമാനം. പ്ളേ ഓഫ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കും ഈ ചട്ടങ്ങൾ ബാധകമാകും.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കൊൽക്കത്തയിൽ നടക്കുന്ന ക്വാളിഫയർ–1, എലിമിനേറ്റർ മത്സരങ്ങൾക്ക് മഴ ഭീഷണി വെല്ലുവിളിയായുണ്ട്. മഴ ഭീഷണിയെ തുടർന്ന് മത്സരങ്ങൾ നടക്കാത്ത സാഹചര്യമുണ്ടായാൽ ലീഗ് ഘട്ടത്തിലെ പോയന്റ് അടിസ്ഥാനത്തിലാകും ടീമുകൾ ഫൈനൽ പ്രവേശനം നേടുക.

മഴ കളി തടസ്സപ്പെടുത്തിയാൽ മത്സരം ഇന്നിങ്സിന് 5 ഓവർ എന്ന നിലയിൽ ചുരുക്കി നടത്താനും സാധ്യതയുണ്ട്. അതിനും സാധിക്കാതെ വന്നാൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.മേയ് 29നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐപിഎൽ ഫൈനലിന് കാലാവസ്ഥ തിരിച്ചടിയായാൽ, റിസർവ് ദിവസമായ മേയ് 30ന് കളി നടത്തും.

മേയ് 29ന് ഏതു സ്കോറിലാണോ കളി അവസാനിപ്പിക്കേണ്ടി വന്നത്, അവിടെനിന്നാകും റിസർവ് ദിനത്തിൽ കളി പുനരാരംഭിക്കുക. ഫൈനൽ മത്സരം തടസ്സപ്പെട്ടാൽ സൂപ്പർ ഓവറിലൂടെയാകും വിജയിയെ നിശ്ചയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :