Sanju Samson: ഗവാസ്‌കറിന്റെ ഉപദേശത്തിനു പുല്ലുവില കല്‍പ്പിച്ച് സഞ്ജു; ആ സംഭവം തന്നെ ഭയങ്കരമായി വേദനിപ്പിച്ചെന്ന് ശ്രീശാന്ത്

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുമ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്

രേണുക വേണു| Last Modified വെള്ളി, 26 മെയ് 2023 (11:40 IST)

Sanju Samson: മികച്ച തുടക്കം ലഭിച്ചിട്ടും ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്റെ പുറത്താകലില്‍ നായകന്‍ സഞ്ജുവും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും പലപ്പോഴും സഞ്ജു പരാജയമായിരുന്നു. ബാറ്റിങ്ങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ സഞ്ജുവിന് പലപ്പോഴും സാധിച്ചില്ല. ബാറ്റിങ് ശൈലിയില്‍ അല്‍പ്പം മാറ്റങ്ങള്‍ വരുത്തണമെന്ന് സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിന് നിര്‍ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ ഗവാസ്‌കറിന്റെ ഉപദേശം തള്ളിക്കളയുകയാണ് സഞ്ജു ചെയ്തതെന്നും മുന്‍ ഇന്ത്യന്‍ താരവും മലയാളി ക്രിക്കറ്ററുമായ എസ്.ശ്രീശാന്ത് പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുമ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

' അണ്ടര്‍-14 ക്രിക്കറ്റില്‍ എന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സഞ്ജു കളിച്ചിട്ടുണ്ട്. ഞാന്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നു. ഐപിഎല്ലില്‍ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം സ്ഥിരതയോടെ കാഴ്ചവെയ്ക്കണമെന്ന് ഞാന്‍ സഞ്ജുവിനോട് പറയാറുണ്ട്. ഇഷാന്‍ കിഷനും റിഷഭ് പന്തും ഇപ്പോഴും സഞ്ജുവിനേക്കാള്‍ മുന്നിലാണ്. പന്ത് ഇപ്പോള്‍ ഇല്ലെങ്കിലും അദ്ദേഹം ഉടന്‍ തിരിച്ചുവരവ് നടത്തും. ഈയടുത്ത് ഞാന്‍ അവനെ കണ്ടിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് അവന്‍ വിശ്വസിക്കുന്നു,'

' ഇത്തവണ ഐപിഎല്ലില്‍ രണ്ടോ മൂന്നോ മത്സരങ്ങളില്‍ മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്. ലീഗിലെ അവസാന മത്സരങ്ങളില്‍ ഒന്നില്‍ രാജസ്ഥാന്‍ തോറ്റ സമയത്ത് ഗവാസ്‌കര്‍ സാര്‍ സഞ്ജുവിന് ഒരു ഉപദേശം നല്‍കി. ' ക്രീസിലെത്തിയാല്‍ ഒരു പത്ത് പന്തെങ്കിലും പിടിച്ചുനില്‍ക്കൂ. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കൂ. എന്നിട്ട് അടിച്ചു കളിക്കൂ. നിന്റെ പ്രതിഭയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. ആദ്യത്തെ 12 പന്തുകളില്‍ റണ്‍സൊന്നും എടുത്തില്ലെങ്കിലും പിന്നീടുള്ള 25 പന്തുകളില്‍ നിന്ന് 50 റണ്‍സടിക്കാനുള്ള കഴിവ് നിനക്കുണ്ട്.' എന്നാല്‍ സഞ്ജുവിന്റെ മറുപടി മറ്റൊന്നായിരുന്നു. ' ഇല്ല, ഇതാണ് എന്റെ ശൈലി. ഇങ്ങനെ കളിക്കാന്‍ മാത്രമേ കഴിയൂ' എന്ന് സഞ്ജു പറഞ്ഞു. അത്തരത്തിലുള്ള പ്രതികരണം ഒരിക്കലും എനിക്ക് ദഹിച്ചില്ല.,' ശ്രീശാന്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :