യമാലിനെ കണ്ടാൽ എംബാപ്പെയ്ക്ക് മുട്ടിടിക്കുമോ?, ആറാം തവണയും യമാലിന് മുന്നിൽ വീണു!
ലോകഫുട്‌ബോളില്‍ നിലവിലുള്ള സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും പ്രധാനിയാണ് കിലിയന്‍ എംബാപ്പെ. ഫ്രാന്‍സ് ദേശീയ ടീമിനായി കളിക്കുമ്പോഴെല്ലാം തന്റെ 100 ശതമാനം പുറത്തെടുത്ത് അപകടകാരിയാകാന്‍ എംബാപ്പെയ്ക്ക് സാധിക്കാറുണ്ട്. പ്രധാനമായും ലോകകപ്പില്‍ എംബാപ്പെയുടെ റെക്കോര്‍ഡുകള്‍ അവിശ്വസനീയമാണ്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും സ്‌പെയ്‌നിന്റെ ലാമിന്‍ യമാലിന് മുന്നില്‍ പെടുമ്പോഴെല്ലാം പരാജിതരുടെ ഭാഗത്ത് നില്‍ക്കാനാണ് എംബാപ്പെയുടെ വിധി. ഏറ്റവും ഒടുവില്‍ ലോകകപ്പ് സെമിഫൈനലിലാണ് എംബാപ്പെ യമാലിന് മുന്നില്‍ അടിയറവ് പറഞ്ഞത്.
വിവിധ ക്ലബ്, അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലായി തുടര്‍ച്ചയായ ആറാം തവണയാണ് യമാലിന്റെ ടീമിന് മുന്നില്‍ എംബാപ്പെ തോല്‍വി സമ്മാനിക്കുന്നത്. ക്ലബ് തലത്തില്‍ ബാഴ്‌സലോണയ്ക്കായാണ് യമാല്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനലില്‍ പരാജയപ്പെട്ടുപോയതിനാല്‍ ഇത്തവണ കിരീടം നേടുക എന്ന എംബാപ്പെയുടെ സ്വപ്നമാണ് ഇത്തവണ തകര്‍ന്നത്. ഇതുവരെ ഇരുവരും നേര്‍ക്കുനേര്‍ വന്ന ആറ് പ്രധാന നോക്കൗട്ട് മത്സരങ്ങളിലും വിജയം ലമീന്‍ യമാലിനൊപ്പമായിരുന്നു. പ്രായത്തെ വെല്ലുന്ന സാങ്കേതിക തികവോടെ കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയുന്ന യമാലിനെ പ്രതിരോധിക്കാന്‍ എംബാപ്പെയുടെ ടീമുകള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ യൂറോ കപ്പിലെ നിര്‍ണ്ണായക സെമിഫൈനലില്‍ ഫ്രാന്‍സിനെ പുറത്താക്കിയത് സ്‌പെയ്‌നായിരുന്നു. 2025ലെ സൂപ്പര്‍ കോപ്പ ഫൈനലില്‍ ബാഴ്‌സയും റയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും യമാലിനായിരുന്നു വിജയം. 5-2നായിരുന്നു അന്ന് റയലിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. 2025 കോപ്പ ഡെല്‍ റെ ഫൈനലില്‍ 3-2നും റയലിനെ പരാജയപ്പെടുത്തി. 2025ലെ നേഷന്‍സ് ലീഗിലെ സെമിഫൈനലില്‍ 5-4നായിരുന്നു സ്‌പെയ്‌നിന്റെ വിജയം. ഇതിന് പിന്നാലെ 2026ലെ സൂപ്പര്‍ കോപ്പ പോരാട്ടത്തില്‍ 3-2ന് ബാഴ്‌സലോയ്‌ക്കെതിരെ എംബാപ്പെയുടെ റയല്‍ തോല്‍വി ഏറ്റുവാങ്ങി. ഇതിന് ശേഷം ലോകകപ്പ് സെമിഫൈനലിലും യമാലിന് മുന്നില്‍ എംബാപ്പെ തോല്‍ക്കുകയായിരുന്നു.ALSO READ: തന്ത്രങ്ങളെല്ലാം പിഴച്ചു, സ്പാനിഷ് മധ്യനിരയെ തടയാനായില്ല: തോൽവിയുടെ കാരണം പറഞ്ഞ് എംബാപ്പെ