ടോസ് കിട്ടണം, ആദ്യം ബാറ്റ് ചെയ്ത് 450 അടിക്കണം; പാക്കിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരം

രേണുക വേണു| Last Modified ശനി, 11 നവം‌ബര്‍ 2023 (08:10 IST)

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും. സെമി ഫൈനല്‍ യോഗ്യത നേടാന്‍ ഇംഗ്ലണ്ടിനെതിരെ വന്‍ മാര്‍ജിനിലുള്ള ജയം പാക്കിസ്ഥാന് അനിവാര്യമാണ്. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 287+ റണ്‍സിനോ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ വെറും 15 ബോളിലോ ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ഇനി സെമിയില്‍ എത്താന്‍ സാധിക്കൂ. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്യുകയും 450 റണ്‍സെങ്കിലും അടിച്ചെടുക്കുകയുമാണ് പാക്കിസ്ഥാന്റെ മുന്നിലുള്ള മാര്‍ഗം. പിന്നീട് ഇംഗ്ലണ്ടിനെ 163 റണ്‍സിന് മുന്‍പ് ഓള്‍ഔട്ട് ആക്കുകയും വേണം.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരം. ലീഗ് ഘട്ടത്തിലെ ഇരുവരുടെയും അവസാന മത്സരമാണ് ഇത്.

അതേസമയം ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ഇംഗ്ലണ്ടിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 2025 ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനാണ് ഇംഗ്ലണ്ടിന് ഇന്നത്തെ ജയം അനിവാര്യം. നിലവില്‍ എട്ട് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പാക്കിസ്ഥാനെതിരെ മികച്ച ജയം സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടിന് ഏഴാം സ്ഥാനത്ത് തുടരാന്‍ സാധിക്കും. ലോകകപ്പ് യോഗ്യത റൗണ്ട് കഴിയുമ്പോള്‍ ആദ്യ ഏഴ് സ്ഥാനത്തുള്ള ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക. ആതിഥേയരായ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിക്ക് നേരിട്ടു യോഗ്യത നേടും. അതേസമയം പാക്കിസ്ഥാനോട് തോറ്റാല്‍ ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകകപ്പ് ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ താഴേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇത് അവരുടെ ചാംപ്യന്‍സ് ട്രോഫി യോഗ്യതയെ ബാധിച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :