Indian Squad for T 20 World Cup: ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാതെ പോയ പ്രമുഖര്‍ ഇവരാണ്, ആരാധകര്‍ നിരാശയില്‍

അത്ര ഫോമില്‍ അല്ലാത്ത താരങ്ങള്‍ പോലും 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (08:41 IST)

Indian Squad for T 20 World Cup:
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ പരിചയ സമ്പത്തിനാണ് ബിസിസിഐ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് അത്ര ഫോമില്‍ അല്ലാത്ത താരങ്ങള്‍ പോലും 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാതെ പോയ പ്രമുഖര്‍ ആരൊക്കെയാണെന്ന് നോക്കാം.

1. ഇഷാന്‍ കിഷന്‍

അത്യന്തം അപകടകാരിയായ ബാറ്ററില്‍ ഒരാളാണ് ഇഷാന്‍ കിഷന്‍. ട്വന്റി 20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരം. ട്വന്റി 20 റാങ്കിങ്ങില്‍ 19-ാം സ്ഥാനം. നേരത്തെ ആദ്യ പത്തിലും ഇഷാന്‍ ഇടംപിടിച്ചിരുന്നു. ഇടംകയ്യന്‍ ബാറ്ററാണ് എന്നതും ഇഷാന് സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ കെ.എല്‍.രാഹുലിന് മുകളിലായി ഇഷാന്‍ കിഷനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ മടിച്ചു.

2. സഞ്ജു സാംസണ്‍

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയ താരമാണ് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അടക്കം പറഞ്ഞിരുന്നു. ഓപ്പണറായും മധ്യനിരയിലും തിളങ്ങാന്‍ സഞ്ജുവിന് കഴിവുണ്ട്. പേസിനെ നന്നായി ആക്രമിച്ചു കളിക്കുന്ന ശൈലി. ബിഗ് ഹിറ്റര്‍ ആണെന്നതും സഞ്ജുവിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

3. രാഹുല്‍ ത്രിപതി

മധ്യനിരയില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് രാഹുല്‍ ത്രിപതി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ കഴിവുള്ള താരം. പേടിയില്ലാതെ ബാറ്റ് ചെയ്യും എന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.

4. ശുഭ്മാന്‍ ഗില്‍

ബാക്ക്ഫൂട്ടില്‍ നന്നായി കളിക്കാന്‍ കഴിവുള്ള താരമാണ് ശുഭ്മാന്‍ ഗില്‍. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഗില്ലിന് നന്നായി കളിക്കാന്‍ കഴിവുണ്ട്. എന്നാല്‍ കെ.എല്‍.രാഹുല്‍ ഓപ്പണറായി ഉള്ളതിനാല്‍ ഗില്‍ ട്വന്റി 20 സ്‌ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടില്ല.

5. രവി ബിഷ്‌ണോയ്

മുഖ്യ സ്പിന്നറായി ടീമില്‍ ഇടം നേടേണ്ട താരം. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി തിളങ്ങിയ ബൗളര്‍. കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയാന്‍ കഴിവുണ്ട്. പക്ഷേ 15 അംഗ സ്‌ക്വാഡില്‍ ബിഷ്‌ണോയ് ഇല്ല. പകരം സ്റ്റാന്‍ഡ്‌ബൈ സ്‌ക്വാഡിലാണ് ബിഷ്‌ണോയ് സ്ഥാനം പിടിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതാണ് ബിഷ്‌ണോയിക്ക് തിരിച്ചടിയായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :