ടോസ് കിട്ടിയാല്‍ ആദ്യം ബാറ്റ് ചെയ്യും, പരമാവധി റണ്‍സ് അടിച്ചെടുക്കണം; ഇന്ത്യക്ക് മുന്നിലുള്ള കടമ്പകള്‍ ഏറെ

രേണുക വേണു| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (11:47 IST)

ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത ഇപ്പോഴും തുലാസിലാണ്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്താന്‍ ഒരു ടീമിന് കൂടി അവസരമുണ്ട്. ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനും താഴെയാണ് നിലവില്‍ ഇന്ത്യ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് ടിക്കറ്റ് കിട്ടാന്‍ മറ്റ് മത്സരങ്ങളെ കൂടി ആശ്രയിക്കണം.

അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. ന്യൂസിലന്‍ഡ് ഈ രണ്ട് കളികളിലും ജയിച്ചാല്‍ ഇന്ത്യയുടെ എല്ലാ സാധ്യതകളും അസ്തമിക്കും. നമീബിയയോടോ അഫ്ഗാനിസ്ഥാനോടോ ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയാല്‍ പിന്നീട് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്കുള്ള രണ്ടാം ടീമിനെ തിരഞ്ഞെടുക്കുക.

പൊതുവെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ശേഷിക്കുന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുകയാണ് നെറ്റ് റണ്‍റേറ്റ് വര്‍ധിക്കാന്‍ ചെയ്യേണ്ടത്. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 160 കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും വേണം.
മാത്രമല്ല, രണ്ട് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സിന്റെ മാര്‍ജിനില്‍ എതിര്‍ ടീമുകളെ പരാജയപ്പെടുത്തുകയും വേണം.

കണക്കുകളുടെ ഭാഗ്യത്തില്‍ മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളൂ. അഫ്ഗാനിസ്ഥാന്‍, നമീബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയാണ് ഇന്ത്യക്ക് സെമി പ്രതീക്ഷകള്‍ ശക്തമാക്കാന്‍ ആദ്യം വേണ്ടത്. ഇങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി അവതാളത്തിലാകും.

ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ആര് ജയിക്കുമെന്നത് മാത്രമല്ല മത്സരത്തിലെ സ്‌കോറും ഇന്ത്യയെ ബാധിക്കും. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയാണെങ്കില്‍ തന്നെ അത്ര വലിയ മാര്‍ജിനില്‍ ആയിരിക്കരുത് ആ വിജയം. പത്ത് റണ്‍സില്‍ താഴെ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാന്‍ വിജയിക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. മാത്രമല്ല ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ജയിക്കുകയും വേണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :