നാണംകെട്ട കോലി, രക്ഷകനായി രഹാനെ; പിന്നെ സംഭവിച്ചത് ചരിത്രം
Virat Kohli and Ajinkya Rahane
അജിങ്ക്യ രഹാനെ രാജ്യാന്തര ക്രിക്കറ്റിനോടു വിട പറയുമ്പോൾ എല്ലാ ഇന്ത്യൻ ആരാധകരുടെയും മനസ് 2021 ലെ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലേക്ക്. അന്ന് ഇന്ത്യക്ക് ചരിത്ര വിജയം നേടിത്തന്ന നായകൻ കൂടിയാണ് രഹാനെ.
അഡ്‌ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട് തോൽവി വഴങ്ങി. ഒന്നാം ഇന്നിങ്‌സിൽ 36 റൺസിന് ഓൾഔട്ട് ആയി. വിരാട് കോലിയായിരുന്നു ടീമിന്റെ നായകൻ. ഒന്നാം ടെസ്റ്റിൽ തോറ്റതിനു പിന്നാലെ കോലി ഇന്ത്യയിലേക്ക് മടങ്ങി. ആദ്യ ടെസ്റ്റിൽ മാത്രമേ കോലി കളിക്കൂവെന്ന് മുൻപ് തീരുമാനിച്ചിരുന്നു. വ്യക്തപരമായ കാരണങ്ങളാൽ കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ അജിങ്ക്യ രഹാനെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു.
1-0 ത്തിനു പിന്നിട്ട് നിന്നിരുന്ന ഇന്ത്യ ബോർഡർ-ഗാവസ്‌കർ ട്രോഫി കഴിയുമ്പോൾ 2-1 നു പരമ്പര സ്വന്തമാക്കി. രഹാനെയുടെ കീഴിൽ കളിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ രണ്ടിലും ജയിച്ചു, ഒരെണ്ണം സമനിലയായി. ഇന്ത്യയുടെ ഐതിഹാസിക തിരിച്ചുവരവിനാണ് രഹാനെ നേതൃത്വം നൽകിയത്.
മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ രഹാനെയാണ് കളിയിലെ താരമായത്. ഒന്നാം ഇന്നിങ്സിൽ 223 പന്തിൽ 112 റൺസും രണ്ടാം ഇന്നിങ്സിൽ 40 പന്തിൽ പുറത്താകാതെ 27 റൺസും നേടിയ രഹാനെ ഇന്ത്യയെ പരമ്പരയിൽ ഒപ്പമെത്തിച്ചു. മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ 93 പന്തിൽ 37 റൺസും 22 പന്തിൽ 24 റൺസുമായി രഹാനെ ഇന്ത്യയുടെ വിജയത്തിൽ നിർണായക സ്വാധീനമായി.
ആറ് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് രഹാനെ ഇന്ത്യയെ നയിച്ചത്. അതിൽ നാലിലും വിജയം. രണ്ട് മത്സരങ്ങൾ സമനിലയായി. തോൽവി അറിയാത്ത നായകൻ എന്ന പ്രത്യേകതയും രഹാനെയ്ക്കുണ്ട്.