കാബൂളിവാലയിൽ കാസ്റ്റ് ചെയ്തതിന് ശേഷം എന്നെ ഒഴിവാക്കി: ബിഗ്ബോസിൽ മനസ്സ് തുറന്ന് ഷിജു

അഭിറാം മനോഹർ| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (16:33 IST)
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ഷിജു. എന്നാൽ പല സിനിമകളിലും സീരിയലുകളിലും കണ്ട് പരിചയമുള്ള താരത്തിൻ്റെ പേര് പലർക്കും കൃത്യമായി അറിയില്ല. തന്നെ പ്രേക്ഷകർക്കിടയിൽ രജിസ്റ്റർ ചെയ്യാനാണ് ബിഗ്ബോസിലേക്ക് വന്നതെന്ന് ഷിജു പറയുന്നു. ഇപ്പോഴിതാ തൻ്റെ സിനിമാ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയും മനസ് തുറന്നിരിക്കുകയാണ് ഷിജു എ ആർ.

ബിഗ്ബോസിലെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാനുള്ള സെഗ്മെൻ്റിൽ സംസാരിക്കുകയായിരുന്നു ഷിജു. മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സംവിധായകൻ സിദ്ദിഖ് എന്നെ കാബൂളിവാല എന്ന സിനിമയിലേക്ക് വിളിക്കുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ഞാനല്ല അതിലെ ഹീറോ എന്ന് പറഞ്ഞുകൊണ്ട് നാന വാരികയിൽ ഒരു ലേഖനം വരുന്നു. എൻ്റെ ആദ്യ തകർച്ച തുടങ്ങുന്നത് അവിടെ നിന്നാണ്. ഞാൻ പിന്നീട് ചെന്നൈയിലേക്ക് പോയി. ഒരു ദിവസം
ദി സിറ്റി എന്ന സിനിമയുടെ ഓഡ‍ിഷന് എന്നെ വിളിക്കുന്നു. അവര്‍ പറയുന്ന രീതിയില്‍ ഞാന്‍ അഭിനയിക്കുന്നു. എന്‍റെ കൂടെ അഭിനയിക്കേണ്ടത് ആനന്ദ് രാജ്, കല്യാൺ കുമാർ, സാവിത്രി എന്നിവരായിരുന്നു ഒപ്പം അഭിനയിക്കുന്നത്. എന്നാൽ ഉയരക്കൂടുതൽ കാരണം ഞാൻ ഒഴിവാക്കപ്പെട്ടു.

പിന്നീട് മഹാപ്രഭു എന്ന തമിഴ് പടത്തിൽ വില്ലൻ്റെ മകൻ്റെ കഥാപാത്രമായി എനിക്ക് അവസരം കിട്ടി. 5000 രൂപയായിരുന്നു അന്നത്തെ പ്രതിഫലം. വില്ലനായി രാജൻ പി ദേവ് ആണ് അഭിനയിച്ചിരുന്നത്. പുള്ളി കാരണം പിന്നീട് എനിക്ക് സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന സിനിമയിൽ അവസരം കിട്ടി. ഇതേ സംവിധായകൻ്റെ അടുത്ത സിനിമയായ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ നായകനായി.

മഹാപ്രഭു എന്ന സിനിമയിലെ അഭിനയം കണ്ട് പിന്നീട് കോടി രാമകൃഷ്ണ എന്ന തെലുങ്ക് സംവിധായകൻ എനിക്ക് തെലുങ്കിലേക്ക് അവസരം നൽകി. 2 ലക്ഷമാണ് പ്രതിഫലം അതിന് മുകളിൽ ചോദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ 2 ലക്ഷമെന്ന് കേട്ടതും എൻ്റെ തല കറങ്ങി. അടുത്ത 2 ദിവസം തമിഴിൽ 13 സിനിമകളാണ് ഞാൻ കമ്മിറ്റ് ചെയ്തത്. ഒരു കോണ്ടസ കാർ ഒക്കെ വാങ്ങുന്നു. ഈ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തിൽ ഫെഫ്സി സംഘടന സമരം ചെയ്യുന്നത്. സിനിമാ വ്യവസായം തന്നെ സ്തംഭിച്ചു.

6 മാസം സമരം നീണ്ടുനിന്നു. താരമൂല്യമുള്ള നായകന്മാരെ വെച്ചുമാത്രം എടുത്താൽ മതിയെന്ന ധാരണയിലാണ് സമരം അവസാനിച്ചത്. ഇതോടെ എനിക്ക് വന്ന12 സിനിമകൾ നഷ്ടമായി. തൊട്ടമുന്നിൽ ദാരിദ്ര്യത്തെയും ശൂന്യതയേയും ഞാൻ കൻടു. വണ്ടിക്കൂലി ഇല്ലാത്തത് കൊണ്ട് കിലോമീറ്ററുകൾ നടന്ന കാലമുണ്ടായിരുന്നു.ദേവി എന്ന കോടി രാമകൃഷ്ണയുടെ ഭക്തി സിനിമയുടെ പ്രിവ്യൂ കണ്ടപ്പോൾ ഇതിനാണോ ഞാൻ 3 വർഷം കളഞ്ഞതെന്ന് തോന്നി. എന്നാൽ ആ സിനിമ അവിടെ 475 ദിവസമാണ് ഓടിയത്. തെലുങ്കിൽ ഞാൻ അഭിനയിച്ച 75 ശതമാനം സിനിമകളും ഹിറ്റായി. കരിയർ തിരിച്ചുപിടിക്കാമെന്ന ഘട്ടത്തിലാണ് ഒരു സംഘടന രംഗത്തിൻ്റെ ഷൂട്ടിനിടെ വീണ്ടും പരിക്ക് പറ്റുന്നത്. ഡിസ്ക് തെന്നി ഒരു വർഷത്തോളം കിടപ്പിലായി. പിന്നീടാണ് സീരിയലിലേക്ക് വന്നത്. ഇപ്പോൾ ഞാൻ സ്ക്രീനിൽ എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ അത് എൻ്റെ പാഷൻ ഒന്ന് കൊണ്ട് മാത്രമാണ്. ഷിജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :