ജന്മദിന ദിവസം ബംഗ്ലാവില്‍ നിന്ന് പുറത്തിറങ്ങാതെ മമ്മൂട്ടി, ആരാധകര്‍ക്കും പിടികൊടുത്തില്ല; മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം നടന്നത് ഇവിടെ

രേണുക വേണു| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (12:10 IST)

പൂര്‍ണസമയം കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് മഹാനടന്‍ മമ്മൂട്ടി തന്റെ 70-ാം ജന്മദിനം ആഘോഷിച്ചത്. മൂന്നാര്‍ അടിമാലിക്ക് സമീപം കല്ലാറിലുള്ള 'പാലാമഠം' (സല്‍ മനത്ത്) എന്ന സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലാണ് മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്.

തിങ്കളാഴ്ച രാത്രി തന്നെ ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകള്‍ സുറുമി, കൊച്ചുമകള്‍ മറിയം എന്നിവര്‍ക്കൊപ്പം മമ്മൂട്ടി ഏലത്തോട്ടത്തിലുള്ള ഈ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഇന്നലെ കേക്ക് മുറിക്കലിലും ആഘോഷത്തിലും കുടുംബാംഗങ്ങള്‍ക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്നിവരും പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മമ്മൂട്ടിയുടെ മിനിയേച്ചര്‍ രൂപമുള്ള കേക്കിന്റെ ചിത്രങ്ങള്‍ ഇന്നലെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടി എത്തിയ വിവരം അറിഞ്ഞ് മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും നിരവധി പേര്‍ ബംഗ്ലാവിന് സമീപം എത്തി. എന്നാല്‍, പൂര്‍ണ സമയം വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ച താരം ബംഗ്ലാവില്‍ നിന്ന് പുറത്തിറങ്ങിയില്ല. ഇതിനിടയിലാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളും പകര്‍ത്തിയത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. ഇതിന്റെ മധ്യത്തിലായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടും അടുത്തകാലത്ത് നിര്‍മിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്. ജന്മദിനമായ ഇന്നലെ ബംഗ്ലാവിലും തോട്ടത്തിലുമായി മാത്രമാണ് താരം സമയം ചെലവഴിച്ചത്. ഏകദേശം 60 ഏക്കറാണ് തോട്ടവും ബംഗ്ലാവും അടങ്ങുന്ന സ്ഥലം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :