‘ഞാൻ ജാസ്മിൻ എം മൂസ, 18 ആം വയസിൽ വിവാഹമോചിത‘; തീയിൽ കുരുത്തവൾ

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തെക്കാൾ ഭയങ്കരമായിരുന്നു

ചിപ്പി പീലിപ്പോസ്| Last Updated: ബുധന്‍, 5 ഫെബ്രുവരി 2020 (13:46 IST)
ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവരാണ് യഥാർത്ഥ ഹീറോസ്. അവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. അത്തരത്തിൽ മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് എം മൂസ.

കോഴിക്കോട് മുക്കം സ്വദേശിയായ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ഇന്നവർ. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ. ടിക് ടോക് വീഡിയോ വഴി സോഷ്യൽ മീഡിയയുടെ ട്രെൻഡ് ആയി മാറിയ ഒരാളാണ് ജാസ്മിൻ. ഒരു യുട്യൂബ് ചാനലിനോട് ജാസ്മിൻ തന്റെ ജീവിതം തുറന്നു പറഞ്ഞിരുന്നു. ജാസ്മിന്റെ വാക്കുകൾ:

‘18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ. അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാൻ. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും’.

‘എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എന്റെ വീട്ടിൽ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്സിനും അങ്ങനെ തന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി.‘

‘ഞാൻ ഹാപ്പി ആയിരുന്നു. നമ്മുടെ മുകളിലുള്ള ഒരു കയർ പൊട്ടിയപ്പോഴുള്ള അവസ്ഥ. ‘കെട്ടിച്ചൊല്ലിയവൾ’ എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്. 21 വയസായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാൻ വന്നത്.‘

‘അയാളോട് എല്ലാ കാര്യവും ഞാൻ തുറന്നു പറഞ്ഞു. 18 വയസിൽ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വെണ്ടിയിരുന്ന മറുപടിയും അതായിരുന്നു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു.‘

‘സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാൻ പറ്റുമെങ്കിൽ നിന്നാ മതിയെന്ന് പറഞ്ഞ്.‘

‘എന്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ മരിച്ചു. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാൻ എന്നെ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. കൊക്കെയ്ൻ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവർക്ക് മുന്നിൽ പെർഫക്ട് കപ്പിൾ ആയിരുന്നു ഞങ്ങൾ. എന്റെ വീട്ടുകാരെല്ലാം ഹാപ്പി ആയിരുന്നു.‘

‘രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗർഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന ഹാപ്പി എനിക്ക് ഉണ്ടായി. ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമയുള്ളു, അയാളെന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല.‘

‘അങ്ങനെ ആശുപത്രിയിൽ പോയി. സർജറി ചെയ്യാൻ ഡോക്ടർ പറഞ്ഞു. സർജറി ചെയ്തില്ലെങ്കിൽ മരിച്ച് പോകുമെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ സർജറി താമസിപ്പിക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് എന്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു.’

‘കുഞ്ഞ് മരിച്ചു. ഡിപ്രഷനിൽ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രിമിനൽ കേസ് ആയി മാറി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.’

‘അതുവരെ വീട്ടുകാർക്ക് മത്രം വേണ്ടി ജീവിച്ച ഞാൻ, പിന്നെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. എന്റെ ടൈം വേസ്റ്റ് ആകാൻ പാടില്ല അതോണ്ട് കേസ് ഒത്തുതീർപ്പാക്കി. ഞാൻ വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മിൽ ജോലി കിട്ടി. പിന്നെ ബാംഗ്ലൂർ പോയി, ഫിറ്റ്‌നസ് ട്രെയിനർ ആകാൻ പരിശീലനം നടത്തി. ഇപ്പോൾ ഞാനൊരു ട്രെയിനർ. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം’ - ജാസ്മിൻ ജോഷ് ടോക്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :