സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ,അതോ ദൈവമോ; കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (15:20 IST)

നൊമ്പരങ്ങളുടെ ലോകത്ത് ഇനി ഇല്ല.എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്പരമായി എന്നും അവള്‍ ഉണ്ടാവുമെന്ന് നടന്‍ കിഷോര്‍ സത്യ. ശരണ്യയുടെ കൂടെ അഭിനയിച്ച ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.

കിഷോര്‍ സത്യയുടെ വാക്കുകളിലേക്ക്

വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി.മുഖ്യധാരയില്‍ ശരണ്യയുടെ ആദ്യ സീരിയല്‍ എന്റെ നായികയായി ഏഷ്യാനെറ്റില്‍ വന്ന 'മന്ത്രക്കോടി'ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളര്‍ച്ച തുടങ്ങിയത്.പിന്നീട് വഴിയില്‍ അസുഖം തടസ്സം നിന്നു. കീഴടങ്ങാന്‍ അവള്‍ തയ്യാറായില്ല.

രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷന്‍ താര സംഘടനാ ആത്മയുടെ പ്രസിഡന്റ് ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവര്‍ത്തകരും ശരണ്യക്ക് കൂട്ടായി നിന്നു.

എന്നാല്‍ ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതല്‍ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു?ചേച്ചിയോ, അമ്മയോ,അതോ ദൈവമോ.!സീമയോടൊപ്പം ദൈവം ചേര്‍ത്തുവെച്ച പേരായിരുന്നോ ശരണ്യ.സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അര്‍ത്ഥമായും.

അസുഖത്തെ തോല്‍പിച്ച ഇടവേളകളില്‍ വീണ്ടും അവള്‍ ക്യാമറയ്ക്കു മുന്‍പില്‍ എത്തി.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 'കറുത്ത മുത്തില്‍' എന്നോടൊപ്പംഅവള്‍ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാര്‍ഡിന്റെ ജോഡിയായി.ശരണ്യയുടെ വിയോഗവര്‍ത്ത അറിഞ്ഞപ്പോള്‍ നൊമ്പരത്തോടെ അവന്‍ അയച്ചുതന്ന ചിത്രമാണ് ഇത്.നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല.എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്പരമായി എന്നും അവള്‍ ഉണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :