‘വാറങ്കൽ ഹീറോ’യ്ക്ക് ബിഗ് സല്യൂട്ട്, ഒരച്ഛന്റെ മനസ്സോട് കൂടി നീതി നടപ്പിലാക്കിയ കമ്മീഷണർ: നടിയുടെ കുറിപ്പ്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2019 (12:14 IST)
വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വാറങ്കല്‍ ഹീറോ എന്നറിയപ്പെടുന്ന സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വിസി സജ്ജനാര്‍ ഐപിഎസിന്റെ അധികാരപരിധിയില്‍. സജ്ജനാര്‍ ചുമതലയിലിരിക്കുമ്പോള്‍ ഇത് രണ്ടാം വട്ടമാണ് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്.

പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന് ബിഗ് സല്യൂട്ട് അടിക്കുകയാണ് സോഷ്യൽ മീഡിയ. അക്കൂട്ടത്തിൽ നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളായ മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നതും ഇദ്ദേഹം തന്നെയാണ്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കളാണ് വെടിയേറ്റ് മരിച്ചത്. പ്രണയം നിരസിച്ചത് കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പൊലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നലെ വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം നടന്നിരുന്നു. ഏറ്റുമുട്ടലിലൂടെ പ്രതികളെ കൊന്നതില്‍ സോഷ്യല്‍ മീഡിയ സജ്ജനാര്‍ക്ക് പ്രശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :