'ഇത് സീരിയൽ നടിയുടെ മാത്രം പ്രശ്നമല്ല, തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്നമാണ്': ശാരദക്കുട്ടി

'ഇത് സീരിയൽ നടിയുടെ മാത്രം പ്രശ്നമല്ല, തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്നമാണ്': ശാരദക്കുട്ടി

Rijisha M.| Last Modified ചൊവ്വ, 10 ജൂലൈ 2018 (08:06 IST)
ഉപ്പും മുളകും സംവിധായകൻ ഉണ്ണികൃഷ്‌ണാനെതിരെ നിഷ സാരംഗ് നടത്തിയ പരാമർശം സീരിയൽ നടിയുടെ മാത്രം പ്രശ്നമല്ലെന്ന് ശാരദക്കുട്ടി. തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്നമാണ്. അതിനാൽ പൊതു പ്രശ്നമാണെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

സീരിയൽ നടിയുടെ പ്രശ്നമല്ല. തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്നമാണ്. അതിനാൽ പൊതു പ്രശ്നമാണ്.

നിഷാ സാരംഗ് നെ തിരികെ ഉപ്പും മുളകും സീരിയലിൽ എടുത്താൽ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇത്. ആരോപണ വിധേയനായ സംവിധായകനെ ആ പ്രത്യേക സീരിയലിൽ നിന്നു പുറത്താക്കിയാലും ആ പ്രശ്നത്തിന് പരിഹാരമാകുന്നില്ല.

ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മൾ കണ്ടത്. നിഷാ സാരംഗ് പുറത്തു പറഞ്ഞത് വർഷങ്ങളുടെ സഹനത്തിനൊടുവിലാണ്. ആ സമ്മർദ്ദം അവരിൽ പ്രകടമാണ്. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പെൺകുട്ടികൾ കലാരംഗത്ത് അതിജീവനത്തിന് കൈകാലിട്ടടിക്കേണ്ടി വരുന്നുവെന്നത് ഒരു ചാനൽ മുതലാളിക്കും ഭൂഷണമല്ല. ചിലതു ശ്രദ്ധിക്കണം

1. പല തവണ ചാനലുടമയോടും ഭാര്യയോടും നിഷ പരാതി പറഞ്ഞു.സെറ്റിലെല്ലാവർക്കും ഈ സംഭവങ്ങൾ അറിയാമായിരുന്നു
എന്നിട്ട് എന്തു ചെയ്തു? ഇവർ പരസ്യമായി മറ്റൊരു ചാനലിലൂടെ പൊട്ടിക്കരയുന്നതു വരെ. ഇവരൊക്കെ എന്തു ചെയ്യുകയായിരുന്നു?

2 പരസ്യമായി ഒരു സ്ത്രീ താൻ നിരന്തരം അപമാനിക്കപ്പെടുന്നു എന്ന് പറയുമ്പോൾ മറ്റൊരു പരാതിയും ലഭിക്കാതെ തന്നെ പോലീസിന് കേസ് എടുക്കാം. നിയമ വ്യവസ്ഥ അതനുവദിക്കുന്നുണ്ട്. എന്നാണ് നമ്മുടെ പോലീസ് , ജനമൈത്രി എന്ന വാക്കിന്റെ അർഥം മനസ്സിലാക്കുക.?

4. ഒത്തു തീർപ്പു ചർച്ച തത്കാലം മുഖം രക്ഷിക്കാൻ ഉള്ള നടപടി മാത്രമെന്നും പിന്നാലെ വരുന്ന സംഭവങ്ങൾ നിഷക്ക് അനുകൂലമാകാനിടയില്ലെന്നും സംവിധായകന് അനുകൂലമായിരിക്കുമെന്നും അനുമാനിക്കാനേ സമീപപൂർവ്വകാല സംഭവങ്ങളുടെ വെളിച്ചത്തിൽ പറയാനാകൂ.

ചാനൽ മുതലാളിയെയും സംവിധായകനെയും പൊതുജനമധ്യത്തിൽ "വിചാരണ"ക്ക് അവസരമുണ്ടാക്കിയവൾ എന്ന നിലയിൽ കലാരംഗത്തെ ആ സ്ത്രീയുടെ നിലനിൽപ്പ് ദുഷ്കരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വ്രണിത പൗരുഷമെന്നത് എന്തെന്ന് അധികാരികൾ കാണിച്ചു തരാതിരിക്കുമെന്നു തോന്നുന്നുണ്ടോ? "സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാൾ ഏറ്റവും പേടിക്കേണം" എന്ന് എഴുത്തച്ഛനാണ് പറഞ്ഞത്. തീർച്ചയായും നിഷക്ക് ഭയക്കാനുണ്ട്. തൊഴിൽ മുട്ടിക്കുക എന്നത് കുടുംബം പുലർത്തേണ്ട ഒരു സ്ത്രീക്കു കിട്ടാവുന്ന വലിയ ശിക്ഷയായിരിക്കും.

5. ജനാധിപത്യ പ്രകമത്തിൽ പ്രശ്നങ്ങൾ ഇങ്ങനെയല്ല പരിഹരിക്കപ്പെടേണ്ടത്.നിയമ പുസ്തകത്തിൽ കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്. അതു നടപ്പാക്കാൻ പോലീസും നടപ്പാക്കുന്നുണ്ടോ എന്നന്വേഷിക്കാൻ സർക്കാരും ബാധ്യസ്ഥമാണ്.

6. ഇനിയും ആ മേഖലയിൽ പെൺകുട്ടികളുണ്ട്. അവർ കരഞ്ഞും വിളിച്ചും വന്ന് പുറത്തു പറയുന്നതിനു മുൻപ്, അവരുടെ തൊഴിലിടങ്ങൾ സുരക്ഷിതമാക്കണം.

ഈ വ്യവസായ മേഖലക്കു പുറത്തു നിൽക്കുന്ന ഒരാളിന്റെ ആശങ്കകളും ഉത്കണ്ഠകളും ആണിത്. ആയിരക്കണക്കിന് പെൺകുട്ടികൾ അവിടെയുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഒരു പെൺകുട്ടിയും ശരീരത്തിൽ അനാവശ്യ സ്പർശങ്ങൾ ഏൽക്കേണ്ടി വരരുത്. അധിക്ഷേപ വാക്കുകൾ കേൾക്കേണ്ടി വരരുത്. കണ്ണും മുഖവും വീങ്ങി സന്തോഷം അഭിനയിക്കേണ്ടി വരരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :